Tuesday, May 21, 2013

എവിടെ? എവിടെ? എവിടെ?.......!!

--------------------------------
ആദ്യപാപം ചെയ്തശേഷം മരത്തിന്റെ മറവിലൊളിച്ച ആദമിനെ അന്വേഷിച്ചുവന്ന യഹോവയായ ദൈവം ചോദിക്കുന്നു ''നീ എവിടെ?''
ഉല്പത്തി 3:9 
യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: 'നീ എവിടെ' എന്നു ചോദിച്ചു.
--------------------------------
അനുജനെ കൊന്ന കായീനോട് യഹോവ വീണ്ടും ചോദിക്കുന്നു "നിന്റെ അനുജനായ ഹാബേൽ എവിടെ ?"
ഉല്പത്തി 4:9 
പിന്നെ യഹോവ കയീനോടു: 'നിന്റെ അനുജനായ ഹാബെൽ എവിടെ' എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു.
--------------------------------
അബ്രഹാമിനു ദൈവീകവാഗ്ദത്തവുമായി വന്ന ദൂതർ ചോദിക്കുന്നു ''നിന്റെ ഭാര്യ സാറാ എവിടെ ?''
ഉല്പത്തി 18:9 
അവർ അവനോടു: 'നിന്റെ ഭാര്യ സാറാ എവിടെ' എന്നു ചോദിച്ചതിന്നു: കൂടാരത്തിൽ ഉണ്ടു എന്നു അവൻ പറഞ്ഞു.
--------------------------------
വിശ്വാസികളുടെ പിതാവായ അബ്രഹാമിനോടു മകൻ യിസ്‌ഹാക്ക് ചോദിക്കുന്നു ''യാഗത്തിന്നു ആട്ടിൻകുട്ടി എവിടെ?''
ഉല്പത്തി 22:7 
അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻകുട്ടി എവിടെ എന്നു അവൻ ചോദിച്ചു.
--------------------------------
ഏലീയാവിന്മേൽനിന്നു വീണ പുതപ്പുമായി യോർദ്ദാന്നരികെ എലീശ ചോദിക്കുന്നു ''യഹോവ എവിടെ ?'' 
2 രാജാക്കന്മാർ:2:14 
ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
---------------------------------
ദർശനം ലഭിച്ചെങ്കിലും ദിശ തെറ്റിയ വിദ്വാന്മാർ രക്ഷകനെ കൊട്ടാരങ്ങളിൽ അന്വേഷിക്കുന്നു ''യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?''
മത്തായി :2:2 
''യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?'' ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
-------------------------------
എല്ലായ്പ്പോഴും തന്നോടൊപ്പമുണ്ടായിരുന്നെങ്കിലും അല്പവിശ്വാസികളായിപ്പോയ ശിഷ്യരോട് യേശു ചോദിക്കുന്നു “നിങ്ങളുടെ വിശ്വാസം എവിടെ?” 
ലൂക്കോസ് 8:25 
“നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
-------------------------------
സൗഖ്യമായ പത്തു കുഷ്ഠരോഗികളിൽ നന്ദിപറയാൻ തന്റെയടുത്തേക്ക് മടങ്ങിവന്ന് ഒരുവനോട് നമ്മുടെ കർത്താവ് ചോദിക്കുന്നു ''ഒമ്പതുപേർ എവിടെ?''
ലൂക്കോസ് 17:17 
“പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ?
-------------------------------
തന്നെ കല്ലെറിഞ്ഞു കൊല്ല്ലാൻ വന്നവർ ഒന്നൊഴിയാതെ സത്യവെളിച്ചത്തിനു മുന്നിൽ നിൽക്കാനാവാതെ ഓടിയൊളിച്ചപ്പോൾ അവളോടു കർത്താവ് ചോദിക്കുന്നു ''സ്ത്രീയേ, അവർ എവിടെ? ''
യോഹന്നാൻ 8:10 
യേശു നിവിർന്നു അവളോടു: “സ്ത്രീയേ, അവർ എവിടെ?'' നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ ” എന്നു ചോദിച്ചതിന്നു
-------------------------------
മരിച്ചിട്ട് നാലുദിവസം കഴിഞ്ഞ ലാസറിനെ പറ്റി സഹോദരിമാരോട് കർത്താവ് ചോദിക്കുന്നു ''അവനെ വെച്ചതു എവിടെ?''
യോഹന്നാൻ 11:34 
''അവനെ വെച്ചതു എവിടെ?'' എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്നു അവർ അവനോടു പറഞ്ഞു.
-------------------------------
ലോകത്തിന്റെ പ്രഭുവിന്മേൽ വിജയം വരിച്ച കർത്താവ് പരിശുദ്ധാത്മ നിറവിലായ അപ്പോസ്തോലനായ പൗലോസിലൂടെ ചോദിക്കുന്നു
1 കോരി. 15:55 
''ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?''
-------------------------------
ഇന്നും നമ്മുടെ കൂട്ടായ്മ ആഗ്രഹിക്കുന്ന ദൈവം നമ്മോടു ചോദിക്കുന്നു: ''നീ എവിടെ?'' ''നിന്റെ വിശ്വാസം എവിടെ? '' ''നിന്റെ സഹോദരൻ എവിടെ?'' ''നിന്റെ ഭാര്യ എവിടെ?'' ''അനുഗ്രഹം കിട്ടിയ മറ്റുള്ളവർ എവിടെ?'' 

അവനെ കണ്ടെത്താനാവാത്തവർ..... അവരും ചോദിക്കുന്നു ''ദൈവം എവിടെ ?"

Sunday, April 8, 2012

ആമയും മുയലും


ആമയും മുയലും. (മലയാളം ഓഡിയോ).........എന്റെ കുഞ്ഞുങ്ങൾക്കായി പണ്ട് എഡിറ്റു ചെയ്ത ഒരു വീഡിയോ.. നിങ്ങളുടെ കുട്ടികൾക്കും ഇഷ്ടപ്പെട്ടേക്കാം :-) 

കടപ്പാട് : ഓഡിയോ - തരംഗിണി, വീഡിയോ - വാൾട്ട് ഡിസ്നി.

Saturday, December 24, 2011

ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍..!

ഈ പോസ്റ്റില്‍ എന്റെ സംഭാവന വളരെ ചെറുതാണ്. ഡിസംബര്‍ 14നു പൊളിച്ചുവിറ്റ ഗൂഗില്‍ ബസ്സില്‍ സുഹൃത്തുക്കള്‍ പങ്കുവച്ച ‘ആകാശവാണി’ നൊസ്റ്റാള്‍ജിയ ഇവിടെ കൂട്ടിവയ്ക്കുന്നു. മുഴുവന്‍ വായിയ്ക്കൂ.. നൊസ്റ്റിയടിയ്ക്കൂ
===========================================================





ആകാശവാണി തിരുവനന്തപുരം ആലപ്പുഴ.. ഇന്ന് 2011 ഡിസംബര്‍ 24.. മലയാളമാസം കൊല്ലവര്‍ഷം ....  ഇന്നത്തെ പ്രക്ഷേപണം ആരംഭിക്കുന്നു. ആദ്യമായി ഇന്നത്തെ പരിപാടികള്‍....
nattappiranthan I  -  ഈ ട്യൂണ്‍ ഓര്‍മ്മയില്ലേ.....
Anas Kylm  - നട്സേ, ആ ട്യൂൺ യെഹൂദി മെനുഹിൻ ഇന്ത്യയിൽ വന്നപ്പോൾ ആകാശവാണിക്ക് വേണ്ടി ചെയ്തു കൊടുത്തതാണെന്ന് കേട്ടിട്ടുണ്ട്. വണ്ടർഫുൾ :)
nattappiranthan I  -  അനസ് അതൊരു പുതിയ അറിവാണ്.
Sunil K  -  അത് ശരിയാണു..ആകാശവാണി തുറക്കുമ്പോളുള്ള ആ മ്യൂസിക് യഹൂദി മെനുഹിന്റേതാണ്..പണ്ട് ക്വിസ് മത്സരങ്ങളിലെ ഒരു പ്രധാന ചോദ്യമായിരുന്നു :))
I RIS  -  ഇദി വാർത്താഹാ.. പ്രവാചകഹ ബലദേവാനന്ദ സാഗരഹ
nattappiranthan I  -  കഴിഞ്ഞ ആഴ്ചയിലെ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസില്‍ (ഇന്ത്യാവിഷനില്‍) ഇദ്ദേഹത്തെ പറ്റിയുള്ള ഒരു പരിപാടിയുണ്ടായിരുന്നു.വളരെ നല്ലൊരു അഭിമുഖം.
nattappiranthan I  -  മലയാളം റേഡിയോ നിലയത്തില്‍ ആദ്യം കേട്ട പരസ്യം.............
മൈക്കിള്‍സ് ടീ..........
പരസ്യം മറന്നു............എന്നാലും........(ആരെങ്കിലും ഓര്‍ത്തെടുക്കൂ.)




 മൈക്കിള്‍സ് ടീ ഒരു ശീലമാക്കൂ..........
 പിന്നെ “അനിസ്പ്രേ........“അനിസ്പ്രേ.............പൊടിപോലുമില്ല കണ്ടുപിടിക്കാന്‍”
animesh xavier  -  അനിക്സ്പ്രേ അനിക്സ്പ്രേ..
പാല്പ്പോടിയിത് അനിക്സ്പ്രേ
കലക്കിയെടുക്കാം വേഗം
പൊടിയുടെ സൂചനയില്ലോരല്‍പ്പം
പാലുണ്ടാക്കൂ കാപ്പിയുണ്ടാക്കൂ
പാലിന്‍ കമ്മി നികത്തിടാം.. അനിക്സ്പ്രേ.

അനിക്സ്പ്രേ സ്കിമ്മ്ട് പാല്‍പ്പൊടി.
എളുപ്പമാണ് കലക്കിയെടുക്കുവാന്‍.
പൊടിപോലുമില്ല കണ്ട് പിടിക്കുവാന്‍.
Bhaai The FAAYI  -  ഹോഹൊ ഹൊ അതി മനോഹരം..!!
I RIS  -  കൃഷിപാഠം..
മഹിളാലയം
കർണാടക സംഗീത പാഠം
പ്രഭാത ഭേരി
Bhaai The FAAYI  -  “ആരോഗ്യ ജീവിതത്തെ കാത്തിടുന്ന ബൊയ്.. ലൈഫ്ബൊയ് എവിടെയോ അവിടെയാണാരോഗ്യം...”
മൈക്കിൾസ് ടീ ശരിയാണ്. പക്ഷേ വരികൾ ഓർത്തിട്ട് കിട്ടുന്നില്ല.
Kunjan praveen  -  വീകൊക് വജ്രദന്തി...
Bhaai The FAAYI  -  "വജ്രദന്തി....വജ്രദന്തി....വിക്കൊവജ്രദന്തി.പച്ചമരുന്നിനാൽ നിർമ്മിതമാകും വിക്കൊവജ്രദന്തി...." ശരിയല്ലേ..?!:)
Sabu John kARNOr  -  വജ്രദന്തി വജ്രദന്തി വീക്കോ വജ്രദന്തി റ്റൂത്ത് പൌഡർ റ്റൂത്ത് പേസ്റ്റ്... അയുർവേദിക് പച്ചമരുന്നാൽ നിർമ്മിതം സമ്പൂർണ സ്വദേശി വീക്കോ വജ്രദന്തി
Ziy a  -  വാട്ടീസ് ദിസ്, എന്താ ലീലാമ്മേ, ഫയലുകളൊന്നും നീങ്ങുന്നില്ലല്ലോ, മൈക്കിള്‍സ് ടീ കുടിച്ചില്ലേ


Sabu John kARNOr  -  വാട്ട് ഈസ് ദിസ് എന്താ ലീലാമ്മേ ഇത്, ഇപ്പോൾ തന്നെ ഫോർ ടൈംസ് നാലുകപ്പു റ്റീ ആയല്ലോ, ഫയൽ നോക്കിനീക്കിയോ? ആരോഗ്യത്തിനും ഉന്മേഷത്തിനും മൈക്കിൾസ് റ്റീ ഒരു ശീലമാക്കൂ...... 


എന്ത് ചായക്ക് പാലില്ലെന്നോ.. 
ഓ പാലില്ലെങ്കില്‍ വിഷമിക്കേണ്ട.. അനിക്സ്പ്രേയുണ്ടല്ലോ 
..................... 
പൊടിപോലുമില്ല കണ്ടുപിടിക്കാന്‍

nattappiranthan I  -  റേഡിയോ സിലോണ്‍............
മൂ‍ന്നാം പിറന്നാള്‍ ആഘൊഷിക്കുന്ന അമ്മുവിന്........തുമ്പിവാ തുമ്പക്കുടത്തില്‍ എന്ന പാട് വേണമെന്ന് അറിയിച്ചിരിക്കുന്നത്......
കണ്ണൂരില്‍ നിന്നും.............കൊച്ചപ്പന്‍, കൊച്ചമ്മ......ദേവി......സുരേഷ്
മദ്രാസില്‍ നിന്നും.............ചിറ്റപ്പന്‍, ചിറ്റമ്മ,
കൊല്ലത്ത് നിന്നും..................ചിന്നു.........മിന്നു.............കുട്ടന്‍......
Bhaai The FAAYI  -  ഹ ഹ ഹ കറക്റ്റ് നട്ടൂ..:))
Bhaai The FAAYI  -  ഇനി സിലോണിൽ നിന്നുമുള്ള തമിഴ് പരിപാടി കേൾക്കാം.
വണക്കം. ഇലങ്കൈ ഒരുവരത്തുക്ക് കൂട്ടുത്താവനം തമിഴ് ആസ്യ സേവൈ, സമയം ഐഞ്ച് മണി ഇരൈണ്ട് നിമിഡം.!
Sabu John kARNOr  -  ഇലങ്കൈ ഒരുവരത്തുക്ക് കൂട്ടുത്താവനം .. നേരം നാങ്കുമണി ണീം... നുപ്പത് നിമിഷം.. അയ്ന്തു മണി വരൈക്കും ഇശൈ ഒളി.. ,
I RIS  -  തെയ്യാതിനന്തോ..തെന്തിന്നം താരോ..തെയാതനം താരോ....(വയലും വീടും)
I RIS  -  രാധേ അതിമനോഹരമായിരിയ്ക്കുന്നു
എന്നെയാണോ ഉദ്ദേശിച്ചത്?
ഛേ..നിന്നെയല്ല നിന്റെ പാചകം...
Sabu John kARNOr  -  ബാലലോകം. .... കറ്റാനത്തുനിന്നും ജനസേവിനീ ബാലസമാജത്തിന്റെ രക്ഷാധികാരിയും 30 കൂട്ടുകാർ ചേർന്നെഴുതിയ കത്തും കിട്ടിയിട്ടുണ്ട്..ഒപ്പം കുമാരി സുനിത വരച്ച പച്ചത്തത്തയുടെ ചിത്രവും.. ചിത്രം നന്നായിട്ടുണ്ട്.. കഴിഞ്ഞയാഴ്ചത്തെ ബാലലോകത്തിൽ പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ കുട്ടിയുടെ അവതരണത്തിനിടെ കരണ്ടുപോയതിനാൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല പുനഃസം‌പ്രേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.. .. തീർച്ചയായും ശ്രമിക്കുന്നതാണ്.. അടുത്ത കത്ത്....
Anu Warrier  -  പ്രഭാത ഭേരിയില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ സമയ വിവരം..
Kiran z  -  Sabu John kARNOr - ബാലലോകം. .... കറ്റാനത്തുനിന്നും ജനസേവിനീ ബാലസമാജത്തിന്റെ രക്ഷാധികാരിയും 30 കൂട്ടുകാർ ചേർന്നെഴുതിയ കത്തും കിട്ടിയിട്ടുണ്ട്..
കൊടുകൈ കാർന്നോരേ..:)
Anu Warrier  -  ഇത്രയൊക്കെ ആയിട്ടും ഞായറാഴ്ച രാവിലെ പത്തു പത്തിന്റെ ബാലലോകം ആരും ഓര്‍ക്കഞ്ഞത് കഷ്ടം തന്നെ...
പാരിപ്പള്ളി ജവഹര്‍ ബാലവേദി ആന്‍ഡ് റേഡിയോ ക്ലബിലെ കൂട്ടുകാര്‍ അവതരിപ്പിക്കുന്ന ലഘു ചിത്രീകരണം..
Sabu John kARNOr  -  Anu Warrier - ഇത്രയൊക്കെ ആയിട്ടും ഞായറാഴ്ച രാവിലെ പത്തു പത്തിന്റെ ബാലലോകം ആരും ഓര്‍ക്കഞ്ഞത് കഷ്ടം തന്നെ... - ഓർത്തല്ലോ വാര്യരേ.. :‌) മുകളിലുണ്ട്
Anu Warrier  -  കാർന്നോരുടെ ആ കമന്റ് കണ്ടില്ലാരുന്നു... ക്ഷമി...
Mohanam മോഹനം  -  ബാലലോകത്തില്‍ കേട്ടിരുന്ന ഒരു സംഘഗാനം... കൊച്ചരിമുല്ല പല്ലുകള്‍ കാട്ടി ചിരിച്ചിടുമ്പോള്‍ നറുമുത്തം എന്ന പാട്ട് കിട്ടാനുണ്ടോ ?കിട്ടാനുണ്ടെങ്കില്‍ ഒരു പ്ലേറ്റ് chickmohan അറ്റ് ജിമെയില്‍ എന്ന വിലാസത്തില്‍ അയച്ചേക്കണേ..!
Kunjan praveen  -  തുള്ളി നീലം റീഗൽ തുള്ളി നീലം..!
ലാ ലലലാ.. ലിറിൽ.. സോപ്പ്
വാഷിങ് പൌഡർ നിർമ...
Suhair T A  -  തുള്ളി നീലം റീഗൽ തുള്ളി നീലം..!
അങ്ങനെയല്ല, അതിനിടക്ക് രണ്ട് ഹായ് ഉണ്ട് കുഞ്ഞാ..
തുള്ളിനീലം ഹായ്... റീഗല്, തുള്ളിനീലം ഹായ്..
Sabu John kARNOr  -  തുള്ളിനീലം ഹായ്... റീഗല്, തുള്ളിനീലം ഹായ്.... വെണ്മയെത്രയോ ആഹാ വെണ്മയെത്രയോ..
Jasim Peringattuthodi  -  തൂവെള്ള പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍
വെല്ലയുടുപ്പിനു ഉജാല തന്നെ
പാലോളിയെകും ഉജാലയിപ്പോള്‍
നാട്ടിലും വീട്ടിലും പേരുകേട്ടു
വീടിലും നാട്ടിലും പേരുകേട്ടു
ഉജാല .. ഒരു ജ്യോതി ലബോരടരീസ് ഉലപ്പന്നം
Anu Warrier  -  രാവിലെ സുഭാഷിതം...
പിന്നെ വൃന്ദ ഗാനങ്ങള്‍ (?)
ആറ് മുപ്പതിന് പ്രഭാത ഭേരി...
മലയാളത്തില്‍ വാര്‍ത്തകള്‍..
സംസ്കൃത വാര്‍ത്തകള്‍
ഇംഗ്ലീഷ് വാര്‍ത്തകള്‍
ഏഴു ഇരുപത്തഞ്ചിനു മലയാളത്തില്‍ വാര്‍ത്തകള്‍ (ദല്‍ഹി റിലെ)
Bhaai The FAAYI  -  ഉച്ചയ്ക്ക് 12.30 ന് കൌതുക വാർത്തകൾ. കേട്ട് ഞെട്ടിത്തരിച്ച് ഇരിയ്ക്കാറുണ്ട്..!
Sabu John kARNOr  -  ആകാശവാണി കൌതുകവാർത്തകൾ.. വായിക്കുന്നത് പ്രതാപൻ.. പട്ടികളേ കുറിച്ച് കേട്ടിട്ടില്ലേ പട്ടികൾ. പട്ടികളേ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുങ്ങും.. കേട്ടിട്ടുള്ളവർ വികസിക്കും.. അങ്ങ് എത്യോപ്യയിലാണ് സംഭവം...............
Ziy a  -  മഴ മഴ മഴ മഴ…..
കുട കുട കുട കുട….
സെന്റ് ജോര്‍ജ് കുടകള്‍…
ഞങള്‍ സൂക്ഷ്മതയോടെ നിര്‍മ്മിക്കുന്നു..
നിങ്ങള്‍ അഭിമാനത്തോടെ ഉപയോഗിക്കുന്നു…
സെന്റ് ജോര്‍ജ് കുടകള്‍…
Ziy a  -  ‘എന്തു് ചായക്കു പാലില്ലെന്നോ ? അനിക്സ്പ്രേ ഉണ്ടല്ലോ…’
കിളിപാടും കാവുകള്‍
അലഞൊറിയും പാടങ്ങള്‍
അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറി പോല്‍
രാഗം ടെക്‍സ്റ്റയിത്സ് തിരുവല്ല

പുലരി മുതല്‍, സന്ധ്യ വരെ
പുതുമ തരും അംബര്‍
അംബര്‍ ബനിയനും ജട്ടികളും”
Bhaai The FAAYI  -  ലളിത സംഗീത പാഠമൊക്കെ ഓർമ്മ വരുന്നു..!
Kiran z  -  കിളിപാടും കാവുകൾ..ടൂണ്ഡു.ടുണ്ഡു ടൂ..ടു..
അലഞൊറിയും പാടങ്ങൾ..ടൂണ്ഡു.ടുണ്ഡു ടൂ..ടു..
പുളകങ്ങൾ വിതറുന്ന മധ്യതിരുവിതാംകൂർ..
അവിടെയൊരു രാഗാർദ്ര സിന്ദൂരക്കുറിപോൽ..
രാഗം ടെക്സ്റ്റെയിൽസ് അടൂർ..
രാഗം ടെക്സ്റ്റെയിൽസ് അടൂർ.. :)
Sabu John kARNOr  -  കിരൺസ് - രാഗം തിരുവല്ല, ചെങ്ങന്നൂർ.. ഇപ്പോൾ അടൂരും’ എന്ന് തിരുത്തൂ. :)
Sabu John kARNOr  -  ആകാശവാണി.. അടുത്തതായി ഡോക്ടറോടു ചോദിക്കാം. ആദ്യകത്ത് പേരാമ്പ്രയിൽ നിന്നും സുബൈദ ചോദിക്കുന്നു ‘ബഹുമാനപ്പെട്ട ഡോക്ടർ, ഞാൻ 45 വയസ്സുള്ള ഒരു യുവതിയാണ്.....
Bhaai The FAAYI  -  വർഷാവർഷങ്ങളിൽ വരുന്ന റേഡിയോ നാടകോൽസവം..! ഹമ്മേ അതിനായി കുഞ്ഞുന്നാളിൽ രാത്രി 9 മണിയ്ക്ക് ഉറക്കമൊഴിഞ്ഞ് കാത്തിരിയ്ക്കും...
Sabu John kARNOr  -  നാടകവാരത്തിൽ അവസാനമായി ഹാസ്യനാടകം ‘മാറി നിൽക്കു വെല്യമ്മേ മതിലിടിയുന്നു’ രചന ശ്രീകണ്ഠൻ നായർ, സംവിധാനം അശോകൻ, അഭിനയിക്കുന്നവർ - കൃഷ്ണൻ നായർ, സോമൻ നായർ, രാമൻ നായർ, പിന്നെ 10-25 നായന്മാരും :)
nattappiranthan I  -  കോട്ടയം അയ്യപ്പാസിന്റെ പരസ്യം..........(പുറത്ത് നിന്ന് നോക്കിയാല്‍ ചെറുത്.....അകത്ത് വിശാലമായ ശേഖരം)
Sabu John kARNOr  -  നട്സ് ‘കല്യാണ സാരി എവിടുന്നാ എടുക്കുന്നത്.. കോട്ടയം അയ്യപ്പാസിൽ നിന്നും.. അതൊരു ചെറിയ കടയല്ലേ.. പുറത്തുനിന്നു നോക്കിയാൽ അങ്ങനെയൊക്കെ തോന്നും അകത്ത് കയറിയാൽ സാരികളുടെ വിശാലമായ ഷോറൂം കാണാം... :)
bicho o  -  രഞ്ജിനി നിങ്ങള്‍ ആവശ്യപെട്ട ഗാനങ്ങള്‍
Physel Poilil  -  കിഞ്ചനവർത്തമാനം......... ലതു കഴിഞ്ഞാൽ യുവവാണി!
കരീം മാഷ് തോണിക്കടവത്ത്  -  ഇരുമ്പുഴി ചാത്തങ്ങോട്ടുപുലത്ത് നിന്നും മോളി, വേലു, കേലു, ആലി, ഗോപാലന്‍ എന്നിവര്‍ക്ക് വേണ്ടി "അച്ചാരം അമ്മിണി ഓശാരം ഓമന എന്നാ ചിത്രത്തില്‍ യേശുദാസ് പാടിയ ഗാനം ആവശ്യപ്പെടുന്നു ഇരുമ്പുഴി ജി.എച്ച്. എസ്സിലെ പത്താം തരം (എ).
എല്ലാം സ്കൂളിനു മുന്നിലെ കട നടത്തുന്നവര്‍
I RIS  -  നഫീസ കുഞ്ഞിപ്പ പന്താവൂരിനെ അറിയില്ലേ...?
Bhaai The FAAYI  -  ഒരു ഭയപ്പെടുത്തുന്ന സ്വരത്തിന്റെ ഉടമ. “ആകാശവാണി വാർത്തകൾ വായിയ്ക്കുന്നത് ഡൽഹിയിൽ നിന്നും ശങ്കരനാരായണൻ..” പിന്നെ ശീ.........ശൂ‍ൂ‍ൂ‍ൂ.... എന്ന ശബ്ദവും വാർത്തയോടൊപ്പം കേൾക്കും. എല്ലാംകൂടെയാകുംബോൾ മനുശേൻ പേടിച്ച് പോകും
Sijo George  -  ..ജില്ലയിൽ കാലവർഷം കനത്തു. പേമാരിയും പ്രക്രതിക്ഷോഭവും മൂലം പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
മനസ്സിൽ കുളിര് കോരിയിടുന്ന ആകാശവാണി വാർത്തയിലെ ചില സ്ഥിരം വാചകങ്ങൾ.!
Kunjan praveen  -  നന്ദി മാഷേ, മിമിക്രിയിൽ ഒരുകാലത്ത് ഇദ്ദേഹത്തിന്റെ വാർത്തയായിരുന്നു താരം..!
നാടകവാരം..!
വാച്ചുകളെക്കാൾ ആളുകൾ സമയത്തെ ആശ്രയിച്ചിരുന്നത് ആകാശവാണിയിലെ പരിപാടികളെയായിരുന്നു...
Bhaai The FAAYI  -  എഴുത്ത് പെട്ടി: ചേച്ചി “ചേട്ടാ വിവിദ് ഭാരതിയിലെ നിങ്ങൾ ആവശ്യ്പ്പെട്ട ചലചിത്ര ഗാനങൾ എന്ന പരിപാടി അല്പം കൂടി സമയം നീട്ടിക്കൂടേ എന്ന് ചോദിച്ചിരിയ്ക്കുന്നു..“
രാമചന്ദ്രൻ ചേട്ടൻ: "ആരാ ചോദിച്ചിരിക്കുന്നത്..?"
ചേച്ചി: കുന്നംകുളത്ത് നിന്ന് കുട്ടപ്പൻപിള്ള "
രാമചന്ദ്രൻ ചേട്ടൻ: "ചലച്ചിത്രഗാനങ്ങൾ ഇഷ്ടപ്പെടുന്ന ശ്രോതാവിന്റെ അഭ്യർത്ഥന പരിഗണിയ്ക്കാൻ ആവുന്നത് ശ്രമിയ്ക്കാം. നന്ദി..അടുത്ത കത്ത് വായിയ്ക്കൂ.."
Bhaai The FAAYI  -  പിന്നൊരു സുഷമാ മോഹൻ.
Kunjan praveen  -  അങ്ങാടി വിലവിവരം, അടക്ക തൊണ്ടോടുകൂടിയത്, കുരുമുളക് അൺ ഗാർബിൾഡ്
ഡെൽഹി റിലേ..
കൊല്ലവർഷം 1160 മാണ്ട് വൃശ്ചികം 3......
Jayan Kanjunny  -  ഹമ്മേ ...നോസ്റ്റി കൂട്ടത്തില്‍ ഞാനും കൂടി ..
nattappiranthan I  -  ആചാര്യ തിരുവത്രയേയും.......നഫീസ കുഞ്ഞിപ്പ പന്താവൂരിനെയൊക്കെ ആകാശവാണി എന്തൊക്കെയൊ സമ്മാനങ്ങള്‍ കൊടുത്ത് അഭിനന്ദിച്ചിട്ടൂണ്ട്.
Jayan Kanjunny  -  ഫാക്ട്ടം ഫോസ് 20-20-0-15 :-))
Kunjan praveen  -  ഗോപനെ വിട്ടുപോയൊ
Jayan Kanjunny  -  കെ എസ് കെ ആലപ്പാട് ..അതുപോലുള്ള ഒരു ശ്രോതാവ് ആണ് ..
Sijo George  -  വിഐപികളൊക്കെ മരിക്കുമ്പോ സ്ഥിരം വരുന്ന കുറേ ക്ലാസികൽ ഇൻസ്ട്രുമെന്റ് മ്യൂസികൊണ്ടല്ലോ.. എന്തോ അത് കേക്കുമ്പം പേടിയാകുമായിരുന്നു. :)
Kunjan praveen  -  ലളിത ഗാനം പഠിപ്പിക്കൽ, ആരും പഠിച്ചുപോകും..
Suhair T A  -  കൃഷിപാഠത്തില്‍ ഇനി മേത്തരം തെങ്ങുകളെ പറ്റിയും അവയുടെ നടീല്‍ രീതികളെ പറ്റിയുമുള്ള ക്ലാസ് കേള്ക്കാം..*nostification
shamith tp  -  തെയ്യാതിനന്തോം തിന്തിനം താരോ തിന്തിനം താരോ ഹോയ്!
തെയ്യാതിനന്തോം തിന്തിനം താരോ തിന്തിനം താരോ ഹോയ്!
വയലും വീടും.
Sabu John kARNOr  -  ആകാശവാണി.. വയലും വീടും.. ഇന്ന് തെങ്ങിന്റെ മണ്ടചീയൽ എങ്ങനെ ഫലപ്രദമായി തടയാം എന്ന വിഷയത്തെ അധികരിച്ച് വെള്ളായണി കാർഷികകോളജിലെ ശ്രീ. പി ഉത്തമൻ പ്രഭാഷണം നടത്തുന്നു. ‘തെങ്ങിന്റെ മണ്ടചീയൽ പ്രധാനമായും കൊമ്പൻ ചെല്ലി ഇനത്തിൽ പെട്ട ഒരിനം വണ്ടുകളുടെ ആക്രമണത്താലാണ് സംഭവിക്കുന്നത്. ഇതിന് ചീഞ്ഞഭാഗത്തിന്റെ മുകൾഭാഗം ചെത്തിയതിനു ശേഷം ബോർഡോമിശ്രിതം വെള്ളത്തിൽ 250: 1000 അനുപാതത്തിൽ കലക്കി................
Sunil K  -  എന്തായാലും സിയയുടെ ഈ ബസ് നന്നായി ഇഷ്ടപ്പെട്ടു...ഓരായിരം ഓർമ്മകളുടെ തീരത്തുകൂടെ ഒരു യാത്രയായിപ്പോയി കമന്റുകൾ എല്ലാം വായിച്ചപ്പോൾ ..നന്ദി സിയ :)
Sabu John kARNOr  -  ആകാശവാണി - രശ്മി - കൊച്ചുകൂട്ടുകാർക്കെല്ലാം നമസ്കാരം...ആദ്യം ചാച്ചാനെഹ്രുവിനെപറ്റി ഒരു ലളിതഗാനം................ ............... വരുമോ ഓ ഓ ഓ ഹോ വരുമോ ഓ ഓ ഓ ഹോ വാസരപ്പൂവാകും ഞങ്ങടെ ഹൃദയങ്ങളിലൊരു നിമിഷം..... നിമിഷം..... ഒരു നിമിഷം.. വാസരപ്പൂവാകും ഞങ്ങടെ ഹൃദയങ്ങളിലൊരു നിമിഷം..... ...(നൊസ്റ്റി നൊസ്റ്റി ഒറക്കം വരുന്നു :))
Bhaai The FAAYI  -  അതിമനോഹരമായ ശബ്ദത്തിന് ഉടമയായിരുന്നു “ആകാശവാണി തിരുവനന്തപുരം തൃശൂർ കോഴിക്കോട് പ്രാദേശിക വാർത്തകൾ വായിയ്ക്കുന്നത് രാമചന്ദ്രൻ....”
bicho o  -  @ ഭായ് മൂപര്‍ ഇപ്പോഴും ഉണ്ടല്ലോ അടിപൊളി ആയി
സാക്ഷിക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചു
LaThEeSH aK  -  കണ്ടതും കേട്ടതും
Bhaai The FAAYI  -  കാർന്നോർ ഓർമ്മപ്പെടുത്തിയ ചിലതൊക്കെ മുകളിൽ പലരും ഓർമ്മപ്പെടുത്തിയിരുന്നു..! :)
Bhaai The FAAYI  -  ഓർമ്മകളിൽ മാറാല പിടിച്ച് കിടന്ന ബാക്കിയുള്ളതൊക്കെ കാർന്നോർ വന്ന് അടിച്ച് വൃത്തിയാക്കി വീണ്ടും മനസ്സിന്റെ ഉമ്മറത്ത് തൂക്കിയിട്ടു...! നന്ദി കാർന്നോർ ആന്റ് സിയ.
Sabu John kARNOr  -  അത് കമ്പ്ലീറ്റ് അല്ലെന്നു തോന്നിയതുകൊണ്ട് ഒന്നൂടെ പൂശിയതാ ഭായ് :) നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ആകാശവാണി ആലപ്പുഴ നിലയം പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ...
Sabu John kARNOr  -  ........... പുന്നമടക്കായലിന്റെ കുഞ്ഞോളങ്ങളെ പുളകമണിയിച്ചുകൊണ്ട് ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ കഴിഞ്ഞത്. ഇനി നമ്മൾ ഏവരും ആകാംഷയോടെ കാത്തിരുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരം ഇതാ ആരംഭിക്കുന്നു. വിസിൽ മുഴങ്ങിക്കഴിഞ്ഞു. കാരിച്ചാൽ ചുണ്ടൻ ആദ്യം കുതിച്ചു കഴിഞ്ഞു, ഒപ്പം തന്നെ കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ ജവഹർ തായങ്കരിയുണ്ട്, ഇപ്പോൾ കാരിച്ചാൽ ഏതാണ്ട് ഒരു വള്ളപ്പാട് മുന്നിലാണ്.. തുടർന്നുള്ള കമണ്ട്രി നൽകുന്നതിനായി ഞാൻ മൈക്ക് ഫിനിഷിങ്ങ് പോയിന്റിലുള്ള മിസ്റ്റർ ലൂക്കിനു കൈമാറുന്നു.... നന്ദി മിസ്റ്റർ നായർ... സിന്ധുവിലൊരു ബിന്ദു പോലെ അങ്ങകലെ നിന്നും നാലു ചുണ്ടന്മാർ കുതിച്ചുവരുന്ന കാഴ്ചയാണ് ഇപ്പോൾ എനിയ്ക്ക് കാണാൻ കഴിയുന്നത്. തായങ്കരിയാണോ കാരിച്ചാലാണോ മുന്നിലെന്ന്..............
Bhaai The FAAYI  -  അത് ശരിയാ ചിലതൊന്നും മുഴുവനായിട്ടില്ലായിരുന്നു. ഇപ്പോൾ പൂർണ്ണത കൈവന്നു :))
Jayan Kanjunny  -  ഹമ്മേ ...കാര്ന്നോരെ സത്യം പറ നിങ്ങളല്ലേ കുഞ്ഞപ്പ പന്താവൂര്‍ ..?
Kunjan praveen  -  ഫുട്ബാൾ കമന്ററിയും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്
Suhair T A  -  കാര്ന്നോരേ, നിങ്ങളാണു്‌ യധാര്ത്ഥ കാര്ന്നോരു്‌...
Sabu John kARNOr  -  :)
Jithesh Karichery  -  നോസ്ടിയടിച്ചു പണ്ടാരമടങ്ങാറായി....:))))


കമന്റ് കുറ്റിയില്‍ നിന്നും അപ്ഡേറ്റ്...


അനില്‍ഫില്‍ (തോമാ) said...




പ്രഭാതഭേരി- ദില്ലിയില്‍ നിന്നും തിരുവനതപുരത്തേക്കു പോകുന്ന 2525 നമ്പര്‍ കേരളാ എക്സ്പ്രസ്സ് 23 മണിക്കൂര്‍ 35 മിനുട്ട് വൈകിയോടുന്നു, തിരുവനന്തപുരത്തുനിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന വേണാട് എക്സ്പ്രസ്സ് 20 മിനുട്ട് വൈകിയോടുന്നു, കേരളത്തിലേക്കുള്ള മറ്റെല്ലാ വണ്ടികളും കൃത്യ സമയം പാലിക്കുന്നു. ഇനി പ്രാദേശിക വാര്‍ത്തകള്‍ ആലപ്പുഴ റിലേ, ഫക്ടംഫോസ് 20-20-0-15 ബാ....., മുഞ്ഞ ചാഴി ഇലചുരുട്ടിപ്പുഴുവിനെ അകറ്റാന്‍ ബയറിന്റെ മെറ്റാസിഡ്.

Monday, November 28, 2011

നവംബറിന്റെ നഷ്ടം.

“അല്പകാലം മാത്രം ഈ ഭൂവിലെ വാസം 
സ്വര്‍പുരമാണെന്റെ നിത്യമാം വീട്”    -  എന്നു സംശയലേശമെന്യേ വിശ്വസിച്ചിരുന്ന ഒരാള്‍. 

 “ലോകമാം ഗംഭീര വാരിധിയില്‍ 
വിശ്വാസക്കപ്പലിലോടിയിട്ട്, 
നിത്യവീടൊന്നുണ്ടവിടെയെത്തി 
കര്‍ത്തനോടുകൂടെ വിശ്രമിയ്ക്കും" - എന്ന് പാട്ടുപാടി സന്തോഷിച്ചിരുന്ന ഒരാള്‍. 

തന്റെ രണ്ടാം വയസ്സില്‍ അമ്മ നഷ്ടപ്പെട്ടതു മുതല്‍ ഏതാണ്ട് വിവാഹസമയം വരെ ഒരു ‘ആണ്‍‌വീട്ടില്‍’ കഴിഞ്ഞ ഒരാള്‍. ഒരു  കുടും‌ബത്തിന്റെ ചുഴലികളും മലരികളും നിറഞ്ഞ ജീവിതയാത്രയില്‍ അമരത്തിരുന്ന് തിരമാലകളോടും കാറ്റിനോടും, ദൈവത്തില്‍ മാത്രം ആശ്രയിച്ച് മല്ലിട്ട, ഒരാള്‍.

മക്കളുടെ കൈയ്യില്‍ സത്യത്തിന്റെയും സഹനത്തിന്റെയും അടിയുറച്ച വിശ്വാസത്തിന്റെയും കൈത്തിരി കത്തിച്ചു തന്ന ഒരാള്‍. 

‘സമ്പത്തും ദാരിദ്ര്യവും എനിയ്ക്ക് തരരുതേയെന്ന്‘ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്ന ഒരാള്‍. 

‘ഞാന്‍ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചിരിക്കുന്നു-മക്കളേയും കൊച്ചുമക്കളേയും അവരുടെ സ‌മൃദ്ധിയും സന്തോഷവും തന്നെ, ഇനി എനിയ്ക്ക് പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങളൊന്നും ബാക്കിയില്ല’ എന്ന് സന്തോഷിച്ച് ജീവിതം ജീവിച്ചു തീര്‍ത്ത ഒരാള്‍  

‘എന്നെ കഷ്ടപ്പെടുത്തരുതേയെന്നും ഞാന്‍ കാരണം ആരും കഷ്ടപ്പെടരുതേ’ എന്നും താന്‍ പ്രിയം വച്ച ദൈവത്തോട് അപേക്ഷിച്ചിരുന്ന ഒരാള്‍. 

ആ പ്രാര്‍ത്ഥനകളും അപേക്ഷകളും എല്ലാം ദൈവം കൈക്കൊണ്ടു.  ആ ആള്‍ ഈ നവംബര്‍ മാസം നാലാം തിയതി പൂര്‍ണ്ണ ബോധത്തില്‍, അവസാനം കാണാന്‍ വന്നവരോടും ദൈവസ്നേഹത്തിന്റെ നിരപ്പ് പ്രാപിച്ച് ‘നല്ല പോര്‍ പൊരുതി, ഓട്ടം തികച്ച്, വിശ്വാസം കാത്ത്, വിശ്വസ്തനായ പോരാളിയ്ക്കു മാത്രമുള്ള നീതിയുടെ കിരീടം പ്രാപിക്കാന്‍ വേണ്ടി’ ഭാഗ്യനാട്ടിലേക്ക് യാത്രയായി..  

എന്റെ പപ്പ.

Thursday, October 27, 2011

ഞങ്ങൾ സന്തുഷ്ടരാണ്.. :-)

പടനായകന്റെ വിവാഹാഘോഷം കഴിഞ്ഞു. വരനും വധുവും രണ്ടു കുതിരകളെ പൂട്ടിയ രഥത്തിലേറി മധുവിധുവിന് മലമുകളിലെ കൊട്ടാരത്തിലേക്ക് യാത്രയായി. കണവന്റെ രൂപവും ഭാവവും ഗൌരവവും വധുവിനെ ഒരേസമയം അഭിമാനിയും വ്രീളാവിവശയുമാക്കി. 

താളത്തില്‍ ഓടിക്കൊണ്ടിരുന്ന രഥം പെട്ടെന്ന് ഒന്ന് ഉലഞ്ഞു. ഇടത്തെ രഥചക്രം ഒരു പാറയില്‍ കയറിയിറങ്ങിയതാണ്. പടനായകന്‍ ഉഗ്രകോപത്തോടെ അലറി ‘ഒന്ന്’. 

രഥം വീണ്ടും മുന്നോട്ട്. പാതിവഴി കഴിഞ്ഞിരിക്കുന്നു. ഒരിക്കല്‍കൂടി രഥം ശക്തിയായി ഉലഞ്ഞു. ഇത്തവണ ഇടതേ ചക്രപ്പാതയിലുണ്ടായിരുന്ന ഒരു കുഴിയായിരുന്നു കുഴപ്പമുണ്ടാക്കിയത്. പടനായകന്റെ ശബ്ദം വീണ്ടും മുഴങ്ങി ‘രണ്ട്’.

ഒന്നും മനസ്സിലാകാതെ വധു പടനായകന്റെ നോക്കി. ഗൌരവത്തിന് ഒരു കുറവുമില്ല. വീണ്ടും രഥം മുന്നോട്ട്. ഇനിയും അല്പദൂരം കൂടിയേയുള്ളു കൊട്ടാരത്തിലേക്ക്. രഥം മൂന്നാമതും ശക്തമായി കുലുങ്ങിയുലഞ്ഞു. ‘ മൂന്ന്’ പടനായകന്റെ ഉഗ്രശബ്ദം ഉയര്‍ന്നു. ഒപ്പമുയര്‍ന്നുതാണ വാള്‍ ഇടതേ കുതിരയുടെ ഗളം ഛേദിച്ചു. വധു ആ കാഴ്ച കാണാനാവാതെ കണ്ണുപൊത്തി. താഴെയിറങ്ങിയ സേനാനായകന്‍ ഒറ്റക്കുതിരയെ നടുക്ക് മാറ്റിക്കെട്ടി വീണ്ടും രഥമേറി. 

മുന്നോട്ട് വീണ്ടും യാത്ര. കൊട്ടാരമെത്തി. രഥത്തില്‍ നിന്നുമുറങ്ങി മുന്നേ പോകുന്ന പടനായകന്റെ അനുഗമിച്ച നവവധു പരിഭവസ്വരത്തില്‍ മൊഴിഞ്ഞു ‘ഹോ എന്നാലും ഭയങ്കര ദേഷ്യക്കാരന്‍ തന്നെ.. നല്ലൊരു കുതിരയായിരുന്നു. ഇത്ര ചെറിയ ഒരു കാരണത്തിന്റെ പേരില്‍ അതിനേ കൊല്ലേണ്ടിയിരുന്നില്ല’. 

പിന്തിരിഞ്ഞ സേനാനായകന്‍ വധുവിന്റെ കണ്ണില്‍ നോക്കി ഉറച്ച സ്വരത്തില്‍ നിര്‍വ്വികാരനായി ശബ്ദിച്ചു 

‘ഒന്ന്’'. 

അവര്‍ 80 കൊല്ലം സന്തുഷ്ടകുടുംബജീവിതം നയിച്ചു. 

(കഥ കൊള്ളാമോ? സമാധാനം ഇങ്ങനെയും ആവാമല്ലേ ?!)എന്നോ കേട്ട ഒരു കഥ.

Sunday, August 7, 2011

ഇതു മതി !!

ഒട്ടും തമാശ പറയാതെ എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചിട്ടുള്ളത് എന്റെ മമ്മിയാണ്.
വളരെ സീരിയസ്സായി ചെയ്യുന്ന പല കാര്യങ്ങളും എന്നില്‍ ചിരിയുണര്‍ത്തിയിട്ടുണ്ട്. ചെറുപ്പം മുതല്‍.  

സാമ്പിള്‍ 1. 
ഒരു 10-30 വര്‍ഷം പുറകിലേക്ക് പോകാം. പനി പിടിച്ച എന്നെ ഡോക്ടറേയും കാണിച്ച് മടങ്ങി വരുകയാണ് മമ്മി. പ്രൈവറ്റ് ബസ് ഇറങ്ങി ഒന്നര കിലോമീറ്റര്‍ നടക്കണം വീട്ടിലേക്ക്. വഴിയില്‍ കാണുന്ന എല്ലാവരോടും എന്റെ ദീനക്കാര്യം പറഞ്ഞാണ് നടപ്പ്. അത് എനിയ്ക്ക് അലോസരമുണ്ടാക്കുന്നുണ്ട്. ഒരുമാതിരി അടക്കിപ്പിടിച്ച് ഞാനും കൂടെ നടക്കുകയാണ്.  അതാ വഴിയില്‍ അനിയന്റെ ക്ലാസ്മേറ്റ് ശ്രീകുമാറിന്റെ അമ്മ അവരുടെ വീട്ടുപടിക്കല്‍

“എന്തായി സുമംഗലയുടെ കാര്യം?” മമ്മിയുടെ അന്വേഷണം. 
“കഷ്ടമായിപ്പോയി.. അവള്‍ക്ക് കാന്‍സറാ.. ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മട്ടാ” ശ്രീകുമാറിന്റെ അമ്മ. 

എന്റെ പനിയുടെ അലോസരം എന്നെ വിട്ടുപോയി. അതിലും വലിയ അസുഖമുള്ള ആളുകളുടെ കാര്യം എന്നില്‍ ഉദ്വേഗമുണര്‍ത്തി. ഞാന്‍ മനസ്സില്‍ സുമംഗലയുടെ മുഖം തിരഞ്ഞു. ഇല്ല ഓര്‍മ്മ വരുന്നില്ല. ആരായാലും കഷ്ടമായിപ്പോയി. അതും രോഗാവസ്ഥയില്‍ ഉപേക്ഷിച്ചുപോകുന്ന ക്രൂരനായ ഒരു ഭര്‍ത്താവും കൂടെയാവുമ്പോള്‍. ദൈവമേ എല്ലാരേം കാത്തോണേ . ഞങ്ങള്‍ ശ്രീകുമാറിന്റെ അമ്മയെ വിട്ട് മുന്നോട്ടു നടന്നു.

“ആര്‍ക്കാ മമ്മീ അസുഖം”. 
“ അസുഖമോ ? ആര്‍ക്ക്?” 
“അല്ല .. മമ്മീം ശ്രീകുമാറിന്റെ അമ്മേം കൂടി പറഞ്ഞ സുമംഗല?” 
“ഓ .. അതോ.. അതു മനോരമേലെ കാനത്തിന്റെ നോവലാ.. ഈയാഴ്ച എന്തായെന്നു ചോദിച്ചതാ” 

പ്ലിം.. 

എന്റെ മുഖത്തേ സുരാജ് വെഞ്ഞാറന്മൂട് ഭാവം ശ്രദ്ധിക്കാതെ മമ്മി അടുത്ത പരിചയക്കാരിയെ മുട്ടി “എവനൊരു പനി.. ഡോക്റ്ററേ കാണിച്ചിട്ടു വരുകാ..’    


സാമ്പിള്‍  2. 
ഇത് കഴിഞ്ഞവട്ടം ലീവിനുപോയപ്പോള്‍ കിട്ടീത്. ഞങ്ങളുടെ നല്ല അയല്‍ക്കാര്‍ ചില അത്യാവശ്യ പണം കടമിടപാ‍ടുകള്‍ പരസ്പരം നടത്താറുണ്ട്. ഇങ്ങനെ തിരിച്ചുകിട്ടാനുള്ള കാശിന്റെ കണക്കൊക്കെ മമ്മി ഫോണ്‍ ഡയറിത്താളുകളില്‍ കുറിച്ചിടും. 
എപ്പോഴും കാണാം - 

ചെല്ലപ്പന്‍ - 250, 
ശ്യാമള - 700,
കൊച്ചാട്ടന്‍ - 1000 , 
അനിയന്‍ - 1500... 

ഇങ്ങനെ കിട്ടിയതു വെട്ടീം കിട്ടാനുള്ളത് വെട്ടാതേം കുറേ കണക്കുകള്‍. കിഴക്കേ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കൊച്ചേട്ടന് ഓര്‍മ്മ കുറവായതിനാല്‍ മക്കള്‍ വരുമ്പോള്‍ മമ്മിയുടെ കൈയ്യില്‍ 2000-3000 ഒക്കെ കൊച്ചാട്ടന്റെ ആവശ്യങ്ങള്‍ക്കും ഏല്‍പ്പിച്ചുപോകും. അതിന്റെ കണക്കും കാണും വേറേ. 
എന്നാല്‍ കഴിഞ്ഞ വട്ടം ഡയറി കണ്ടപ്പോഴാ ഞാന്‍ ശെരിക്കും ഞെട്ടിയത്. 

ജോബി - 522000, 
ശ്രീനാഥ് - 128000, 
പ്രീതി - 38000 ... !!! 

ദൈവമേ ഇത്രേം വലിയ അക്കങ്ങള്‍ ഇതുവരെ എന്റെ പാസ്ബുക്കില്‍ കണ്ടിട്ടില്ല. മമ്മിക്കിതെവിടുന്നാ ഇത്രേം കാശ്. ഇതൊക്കെ എങ്ങനെ റിസ്കില്ലാതെ കൈകാര്യം ചെയ്യാനാവും. പണ്ടത്തേപ്പോലെ ഓര്‍മ്മയില്ലാത്ത ആളാ. ചെലപ്പോ മൂക്കില്‍ കണ്ണടവച്ച് തപ്പിനടക്കുന്നതു കാണാം. 
“മമ്മീ...“ 
“എന്താടാ.?” 
“ മമ്മിയ്ക്കെവിടുന്നാ ഇത്രേം കാശ്?” 
“കാശോ? ഏതു കാശ്?“ 
“ഇത്രേം കാശൊക്കെ മമ്മി എങ്ങനാ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നേ?”
“നീയേതുകാശിന്റെ കാര്യമാ പറയുന്നത്?” 
“ദേണ്ട്..

ജോബി - 522000, ശ്രീനാഥ് - 128000, പ്രീതി - 38000..” 
“ങാഹാ അതോ.. അത് ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ  ഫൈനല്‍ എസ്സെമ്മെസ് റിസല്‍റ്റാടാ.. മൊത്തം കാണുന്നതിനു മുമ്പ് ഒറക്കം വന്നതു കൊണ്ട് പപ്പാ കേറിക്കെടന്നു. പിറ്റേന്നു പറയാന്‍ ഞാന്‍ എഴുതിവച്ചതാ.. നീയതങ്ങു വെട്ടിയേര്”
പ്ലിം നമ്പര്‍-2 
“ഹപ്പോ അതും കിട്ടിബോധിച്ചു”  


സാമ്പിള്‍ നമ്പര്‍-3 . 
ഇതും കഴിഞ്ഞ അവധിക്കാലത്ത് സംഭവിച്ചു. അത്യാവശ്യം ചില പര്‍ച്ചേസ് നടത്താന്‍ മമ്മിയോടൊപ്പം സിറ്റി വരെ പോണം. 
“നമുക്ക് ജംഗ്ഷനീന്ന് ഒരു ഓട്ടോയ്ക്ക് പോയിട്ട് വേഗം തിരിച്ചു വരാം” 
“ഓ കേ” 
ഒരുങ്ങിയിറങ്ങി ജംഗ്ഷനിലെത്തിയപ്പോള്‍ 4-5 ഓട്ടോകള്‍ നിരന്നു കിടക്കുന്നു. ആരെയും പരിചയമില്ല. ആരെ വിളിക്കും. 10-15 മിനിറ്റ് വെയിറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ മുഷിയാത്ത ആരെങ്കിലും വേണം. 
ഏറ്റവും പുറകില്‍ കിടന്ന ഓട്ടോയില്‍ നോക്കി മമ്മി പറഞ്ഞു “ഇതുമതി ഇതു മതി”
“എന്നാ വേഗം കേറ്” മമ്മിയെ വണ്ടിയില്‍ ഉന്തിക്കയറ്റി ഓട്ടോക്കാരനോട് ഞാന്‍ പറഞ്ഞു “വിട്ടോ ചെങ്ങന്നൂരേക്ക്.. 10 മിനിറ്റ് വെയിറ്റിങ്ങൊണ്ട് കേട്ടോ” 
മമ്മിയുടെ മുഖം കടന്നലു കുത്തിയപോലെ ദേഷ്യം കൊണ്ട് വീര്‍ത്തിരിക്കുന്നു. ശെടാ.. ധൃതിയ്ക്കിടെ ദേഹം എവിടേലും മുട്ടി വേദനിച്ചോ 
“എന്താ?”  
“ഒന്നുമില്ല..^*^^“ (എന്തോ പിറുപിറുപ്പ്). 
വേണ്ട കശപിശ. വണ്ടിയില്‍ നിന്നും ഇറങ്ങിയിട്ട് തിരക്കാം. 
സിറ്റിയിലെത്തി ഇറങ്ങി. വണ്ടിക്കാരന്‍ സൈഡൊതുക്കാന്‍ പോയി. 
“എന്താ മമ്മീ?” 
“നീയെന്തിനാ ഈ വണ്ടി പിടിച്ചത്? അവന്‍ ഒരു അറത്തുകൊല്ലിയാ. ആശുപത്രീപ്പോകാന്‍ മറ്റെല്ലാരും 80 വാങ്ങിക്കുമ്പം എവന് 100 വേണം. ഒരു വണ്ടീമില്ലേലേ ഞങ്ങള്‍ ഇവനെ വിളിക്കൂ” 
“ശെടാ.. മമ്മിയല്ലേ ഇതുപിടിച്ചാ മതിയെന്നു പറഞ്ഞത്.. നാട്ടിലില്ലാത്ത എനിയ്ക്ക് ഇവരെയൊക്കെ എങ്ങനെ അറിയാം?” 
“ഇവനെ വിളിക്കാന്‍ ഞാന്‍ പറഞ്ഞോ? നിനക്കെന്താ വട്ടാണോ?” 
“പിന്നെ ഇതുമതി ഇതുമതീന്നു പറഞ്ഞതോ?” 
“അതോ ഇവന്റെ ഓട്ടോയുടെ പൊറകില്‍ എഴുതിവച്ചിരുന്നത് വായിച്ചതല്ലേ..? നീ കണ്ടില്ലേ ? ‘ഇതുമതി ഇതുമതീ’ന്ന്” 
ഞാന്‍ പാര്‍ക്കു ചെയ്തിരുന്നാ ഓട്ടോയുടെ പുറകിലേക്ക് നോക്കി. അവിടെ എന്നെ പരിഹസിച്ചുകൊണ്ട് മഞ്ഞനിറത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ കിടക്കുന്നു ‘ഇതു മതി.. ഇതു മതി..”
പ്ലിം നമ്പര്‍-3. 
(“അതങ്ങു മനസ്സില്‍ വായിച്ചാല്‍ പോരാരുന്നോ?”)