മറ്റൊരു വേര്‍പാടുകൂടി.. എനിയ്ക്ക് ശാന്താദേവിയെപ്പറ്റി പുതുതായി ഒന്നും പറയാനില്ല. ഒരു നല്ല നടിയായിരുന്നു. അത്രമാത്രം.
അടുത്ത ഇന്നലെകളില്‍ ഒത്തിരിപേര്‍ കടന്നുപോയി. രതീഷും രാജന്‍ പി ദേവും മുരളിയും അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും ഗിരീഷ് പുത്തഞ്ചേരിയും അയ്യപ്പനും അതിനും മുന്‍പേ മാധവിക്കുട്ടിയും ഒക്കെ...
കുറെ നാള്‍ നമ്മള്‍ നീര്‍മാതളം ചവച്ചുകൊണ്ടുനടന്നു, പിന്നെ പക്ഷിയെ വെയില്‍ തീറ്റിച്ചു. ഇടയ്ക്ക് സാംസ്കാരിക വകുപ്പിനെ തെറി വിളിച്ചു. സിനിമയും കലാലോകവും അവരെ തിരിച്ചറിഞ്ഞില്ലെന്നും തിരിഞ്ഞു നോക്കിയില്ലെന്നും നാം പഴിച്ചു. മരണ ശേഷം പലരും ദിവ്യരായി. സ്വയം പുച്ഛം തോന്നത്തക്കവിധം നമ്മള്‍ ചെയ്യേണ്ടതു പലതും ചെയ്തില്ലെന്ന് മാധ്യമലോകം വിധിച്ചു.
അതു ശരിയോ ?
ഒരു വിശ്രമജീവിതം ഇല്ലെന്ന രീതിയില്‍ ജീവിച്ചവരല്ലെ പലരും. വിധിയുടെ അപ്രതീക്ഷിത പ്രഹരം ഏറ്റ ചുരുക്കം ചിലര്‍ ഇല്ലെന്നല്ല. നാളെയെപ്പറ്റി വീണ്ടുവിചാരവും കരുതലും ഇല്ലാതെ മിന്നുതെല്ലാം പൊന്നെന്നും ഇതെല്ലാം എന്നും ഉണ്ടാവുമെന്നും തോന്നിയ്ക്കുമാറ്, കൈവന്ന മുതല്‍ മുഴുവന്‍ ആര്‍ഭാടത്തിനും സുഖലോലുപതയ്ക്കും മുടിച്ചു തീര്‍ത്തവരാണ് ഭൂരിപക്ഷവും. തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്ക് മാര്‍ക്കറ്റിലെ ഏറ്റവും മെച്ചം കൂലി (ബലമായും) പറ്റിക്കൊണ്ടിരുന്നവരാണ് നല്ല ഒരു ശതമാനം. “സമ്പത്തുകാലത്തു തൈപത്തു വയ്ക്കാതെ ആപത്തുകാലത്തു കാപത്തു കിട്ടിയില്ലെന്ന്” നിലവിളിച്ച ഇവരെക്കാള്‍ ഏറെ കരുതലും പ്രായോഗികബുദ്ധിയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മെ ഇത്ര വളര്‍ത്തിയ, നമ്മുടെ വീടു പുലര്‍ത്തിയ നമ്മുടെ മാതാപിതാക്കള്‍ക്ക് (പ്രത്യേകിച്ച് അമ്മമാര്‍ക്ക്) ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരെ നമുക്ക് കൂടുതല്‍ ബഹുമാനിക്കാം.
നമുക്ക് ഇവരെയും ബഹുമാനിയ്ക്കാം- ഒരു നല്ല കര്‍ഷകനെപ്പോലെ, ഒരു നല്ല മരം വെട്ടുകാരനെപ്പോലെ, ഒരു നല്ല അധ്യാപകനെപ്പോലെ, ഒരു നല്ല പാചകക്കാരനെപ്പോലെ സ്വന്തം ജോലി ഭംഗിയായി ചെയ്യുന്ന ഏതൊരുവനേയും എന്നപോലെ മാത്രം. അതിനപ്പുറമുള്ള ഒരു ആരാധന ഇവര്‍ അര്‍ഹിക്കുന്നുണ്ടോ? മാധ്യമങ്ങള്‍ വിളിച്ചുകൂവുന്നപോലെ ‘അര്‍ഹിക്കുന്ന പ്രാധാന്യം’, ‘അര്‍ഹിക്കുന്ന സ്ഥാനം ’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ? പലരും സ്വയം വരുത്തിവച്ച/ തിരഞ്ഞെടുത്ത അധ:പതനത്തില്‍ സഹതപിക്കേണ്ട കാര്യമുണ്ടോ ?