Saturday, April 30, 2011

പള്ളിക്കഥകള്‍ .. !

ഹേയ് ഇതിനു രാജാക്കന്മാരുമായോ കൊട്ടാരവുമായോ വില്യം രാജകുമാരന്റെ കല്യാണവുമായോ നൂല്‍ബന്ധം പോലുമില്ല.
ഇതു ശരിക്കും പള്ളിയുമായി ബന്ധപ്പെട്ട ചില നുറുങ്ങുകള്‍ മാത്രം. പള്ളീച്ചാല്‍ ഞങ്ങ ക്രിസ്ത്യാനികളടെ പള്ളി. എന്നെക്കാള്‍ നല്ലതുപോലെ ഇതു പറയാനറിയാവുന്നവര്‍ പലരുമുണ്ട്. ആരും പറയാത്തതുകൊണ്ട് ഞാന്‍ തുടക്കമിടാം. ബാക്കി പലരും പൂരിപ്പിച്ചു തരും എന്നു വിശ്വസിക്കുന്നു.

1. തിരുവരവ്.
പണ്ട് റോഡും വാഹന സൌകര്യങ്ങളും കുറവായിരുന്ന കാലം. തിരുമേനി(ബിഷപ്പ്) പല ഇടവകകളിലും ആണ്ടിലൊരിക്കലേ സന്ദര്‍ശിക്കൂ. അപ്പോ കുഞ്ഞാടുകള്‍ അത് ഒരു ഉത്സവമാക്കും. മിക്കവാറും കുന്നിന്‍ പുറങ്ങളിലുള്ള പള്ളിയുടെ അടുത്തുവരെയൊന്നും നല്ല റോഡുകള്‍ ഉണ്ടാവില്ല. മെയിന്‍ റോഡില്‍ വാഹനത്തില്‍ നിന്നും പള്ളിവരെ അലങ്കരിച്ച വിതാനത്തിന്റെ കീഴില്‍ റാസയായി ബാന്‍‌ഡ് മേളത്തോടും നല്ല മുഴക്കമുള്ള പാട്ടോടും കൂടെ ആനയിച്ചു കൊണ്ടുവരവാണ് പതിവ്. അങ്ങനെയുള്ള ഒരു തിരുമേനി സന്ദര്‍ശനമാണ് രംഗം.
തിരുമേനി കാറില്‍ നിന്നും ഇറങ്ങുന്നു. ബാന്‍‌ഡുകാര്‍ പാട്ടിന്റെ ആദ്യവരിയ്ക്കായി കാത്തിരിക്കുന്നു.
അതാ വരുന്നു പ്രധാന കൈക്കാരന്റെ മുഴങ്ങുന്ന സ്വരം ‘വരുന്നു നാശമയ്യോ സോദോമിന്മേല്‍ വരുന്നു നാശമയ്യോ...’
പെട്ടെന്ന് രണ്ടാം കൈക്കാരന്‍ പ്രധാന കൈക്കാരന്റെ വായ് പൊത്തിക്കൊണ്ട് ‘ഛെ തിരുമേനി വരുമ്പോ പാടാന്‍ പറ്റിയ പാട്ടാണോ ഇത്?’
ഒന്നാം കൈക്കാരന്‍ ‘എന്നാ വേറേ പാടാം’
ഒരു നിമിഷം സ്ഥലജലവിഭ്രാന്തിയിലായിപ്പോയ തിരുമേനിയും ഇടവകജനങ്ങളും സാധാരണനിലയിലായി ചെവിയോര്‍ത്തു.
ഒന്നാം കൈക്കാരന്‍ വീണ്ടും മുഴങ്ങി ‘നില്‍ക്ക നില്‍ക്ക പാപിയെ! നോക്കുക നിന്‍ പാതയെ! വെയ്ക്കവേണ്ട പാദം ഇനി! തക്കവഴി കാണും മുമ്പേ...’
തിരുമേനിയുടെയുള്ളില്‍ പൊട്ടിയത് എന്തായാലും ലഡുവല്ല. എബ്രായഭാഷ സംസാരിക്കണോ എന്ന സന്ദേഹവുമായി നിന്ന തിരുമേനിയെ അവിടെയും ബാക്കിഭാഗം നിങ്ങളുടെ മനോധര്‍മ്മത്തിനും വിട്ട് ഞാന്‍ വിടവാങ്ങുന്നു.
*************************************************************

ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞുപോയി എന്നാണ് സത്യവേദപുസ്തകം പഠിപ്പിച്ചത്. എന്നാല്‍ പലപ്പോഴും ഇങ്ങനെ ഒരു പുതിയ സൃഷ്ടി ഉണ്ടായിക്കാണുന്നില്ല എന്നതാണ് സത്യം. അതിന്റെ ഉദാഹരണമാണ് ഈ കഥ.

2. ചെങ്കല്‍ചൂളയില്‍ നിന്നും ഒരു പാസ്റ്റര്‍.
ഗുണ്ടാരാജിന്റെ തലവനായിരുന്നു പാസ്റ്ററായി മാറിയ ഇദ്ദ്യേം. ദുഃഖവെള്ളിയാഴ്ച പ്രസംഗത്തോടെ തന്റെ വീണ്ടുംജനിച്ച ജീവിതം ആരംഭിക്കുന്നു.

അദ്ദേഹത്തിന്റെ പ്രസംഗം ‘ശിഷ്യന്മാരെന്ന കൊറേ ഓക്കന്മാര്‍ നോക്കി നില്‍ക്കേയാണ് നമ്മുടെ കര്‍ത്താവിനെ കൊറേ *&%&*&*&%^മോന്മാരായ പുരോഹിതന്മാരും പടയാളികളും കൂടെ ചേര്‍ന്ന് പിടിച്ച് പീലാത്തീസിന്റെ മറ്റേടത്ത് കൊണ്ടുപോയത്. %%&%മോന്‍ പീലാത്തോസും അവന്റെ കൊറേ റോമന്‍ പടയാളികളികളും കൂടി ചേര്‍ന്ന് നമ്മടെ കര്‍ത്താവിനെ പിടിച്ച് കുരിശില്‍ തറച്ചുകൊന്ന് അവിടുന്നും എറക്കി ഒരു കല്ലറേല്‍ ഇട്ടടച്ച് കല്ലും ഉരുട്ടിവച്ചിട്ട് എന്തു സംഭവിച്ചു. മൂന്നാം ദിവസം നമ്മടെ കര്‍ത്താവ് വെറും .....(രോമം) പോലെ ഉയര്‍ത്തെഴുന്നേറ്റ് കല്ലറേം പൊട്ടിച്ച് എറങ്ങിവന്നു. നമ്മടെ കര്‍ത്താവാരാ മോന്‍.. തള്ളേ പുലിയല്ലേ പുലി...’ പുതു കുഞ്ഞാടുകളുടെ കൈയ്യടിക്കിടെ എന്നാ ഞാന്‍ അങ്ങട്....
*************************************************************

3. ചിലവര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ പള്ളിയില്‍ ഗുഡ്ഫ്രൈഡേ സര്‍വീസില്‍ സംഭവിച്ച ഒരു രസം കൂടി പറഞ്ഞ് നിര്‍ത്താം.

ഇവിടെയും തിരുമേനിയാണ് മുഖ്യ അതിഥി. സര്‍വീസ് തുടങ്ങിയപ്പോഴേ മൈക്ക് പൊട്ടലും ചീറ്റലും തുടങ്ങി. കാതടപ്പിക്കുന്ന മൂളക്കവും ഇടിവെട്ടു ശബ്ദങ്ങളുമല്ലാതെ പള്ളി സര്‍വീസ് ഒന്നും കേള്‍ക്കാനാവുന്നില്ല. കൈക്കാരന്മാര്‍ രണ്ടുപേരും അമ്പ്ലിഫയറിലും മൈക്രോഫോണിലും കേബിളിലുമൊക്കെയായി പണിയോടു പണി.

കുരിശില്‍ കിടന്ന് ക്രിസ്തു പറഞ്ഞ ഏഴു മൊഴികളാണ് ഗുഡ്ഫ്രൈഡേ സര്‍വീസിന്റെ കാതല്‍. പകുതി കേട്ടൂം കേള്‍ക്കാതെയും മൂളക്കവും ഇടിവെട്ടുമൊക്കെയായി ആദ്യആരാധനയും പാഠം വായനയും പാട്ടും കടന്നുപോയി. ഒന്നാം മൊഴി വ്യാഖ്യാനിക്കാന്‍ തിരുമേനി പ്രസംഗപീഠത്തിലെത്തി. പഴയകേബിള്‍ മാറ്റി പുതിയതിട്ട് ശബ്ദപ്രശ്നം പരിഹരിച്ച് ആമ്പ്ലിഫയര്‍ ശബ്ദം കൂട്ടിയിട്ട് മൈക്ക് തിരുമേനിയുടെ ചുണ്ടിനുനേരേ ക്രമീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുനിന്ന കൈക്കാരേ നോക്കിക്കൊണ്ട് തിരുമേനി ഒന്നാം മൊഴി ഉറക്കെ വായിച്ചത് പള്ളിമുഴുവന്‍ വ്യക്തമായി കേട്ടു

‘പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ !’

*************************************************************