Monday, November 28, 2011

നവംബറിന്റെ നഷ്ടം.

“അല്പകാലം മാത്രം ഈ ഭൂവിലെ വാസം 
സ്വര്‍പുരമാണെന്റെ നിത്യമാം വീട്”    -  എന്നു സംശയലേശമെന്യേ വിശ്വസിച്ചിരുന്ന ഒരാള്‍. 

 “ലോകമാം ഗംഭീര വാരിധിയില്‍ 
വിശ്വാസക്കപ്പലിലോടിയിട്ട്, 
നിത്യവീടൊന്നുണ്ടവിടെയെത്തി 
കര്‍ത്തനോടുകൂടെ വിശ്രമിയ്ക്കും" - എന്ന് പാട്ടുപാടി സന്തോഷിച്ചിരുന്ന ഒരാള്‍. 

തന്റെ രണ്ടാം വയസ്സില്‍ അമ്മ നഷ്ടപ്പെട്ടതു മുതല്‍ ഏതാണ്ട് വിവാഹസമയം വരെ ഒരു ‘ആണ്‍‌വീട്ടില്‍’ കഴിഞ്ഞ ഒരാള്‍. ഒരു  കുടും‌ബത്തിന്റെ ചുഴലികളും മലരികളും നിറഞ്ഞ ജീവിതയാത്രയില്‍ അമരത്തിരുന്ന് തിരമാലകളോടും കാറ്റിനോടും, ദൈവത്തില്‍ മാത്രം ആശ്രയിച്ച് മല്ലിട്ട, ഒരാള്‍.

മക്കളുടെ കൈയ്യില്‍ സത്യത്തിന്റെയും സഹനത്തിന്റെയും അടിയുറച്ച വിശ്വാസത്തിന്റെയും കൈത്തിരി കത്തിച്ചു തന്ന ഒരാള്‍. 

‘സമ്പത്തും ദാരിദ്ര്യവും എനിയ്ക്ക് തരരുതേയെന്ന്‘ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്ന ഒരാള്‍. 

‘ഞാന്‍ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചിരിക്കുന്നു-മക്കളേയും കൊച്ചുമക്കളേയും അവരുടെ സ‌മൃദ്ധിയും സന്തോഷവും തന്നെ, ഇനി എനിയ്ക്ക് പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങളൊന്നും ബാക്കിയില്ല’ എന്ന് സന്തോഷിച്ച് ജീവിതം ജീവിച്ചു തീര്‍ത്ത ഒരാള്‍  

‘എന്നെ കഷ്ടപ്പെടുത്തരുതേയെന്നും ഞാന്‍ കാരണം ആരും കഷ്ടപ്പെടരുതേ’ എന്നും താന്‍ പ്രിയം വച്ച ദൈവത്തോട് അപേക്ഷിച്ചിരുന്ന ഒരാള്‍. 

ആ പ്രാര്‍ത്ഥനകളും അപേക്ഷകളും എല്ലാം ദൈവം കൈക്കൊണ്ടു.  ആ ആള്‍ ഈ നവംബര്‍ മാസം നാലാം തിയതി പൂര്‍ണ്ണ ബോധത്തില്‍, അവസാനം കാണാന്‍ വന്നവരോടും ദൈവസ്നേഹത്തിന്റെ നിരപ്പ് പ്രാപിച്ച് ‘നല്ല പോര്‍ പൊരുതി, ഓട്ടം തികച്ച്, വിശ്വാസം കാത്ത്, വിശ്വസ്തനായ പോരാളിയ്ക്കു മാത്രമുള്ള നീതിയുടെ കിരീടം പ്രാപിക്കാന്‍ വേണ്ടി’ ഭാഗ്യനാട്ടിലേക്ക് യാത്രയായി..  

എന്റെ പപ്പ.