Sunday, March 13, 2011

ടെൻഷൻ ടെൻഷൻ ... !

രണ്ടു മിനിറ്റു കൊണ്ട് ടെൻഷൻ മാറ്റിത്തരാം. ഞാൻ ഗാരന്റി..



ടെൻഷൻ മാറിയില്ലേ. ഇനി പോയി ജോലിയെടുത്തോളൂ.. ഇടയ്ക്ക് ടെൻഷനടിയ്ക്കുമ്പോ വീണ്ടും വരണം.

(ക്രെഡിറ്റ് ഗോസ് റ്റു ഒറിജിനൽ അപ്ലോഡർ)

Saturday, February 19, 2011

മാണിസാറ് മരത്തില്‍ കണ്ടത്... !! റീലോഡഡ്

പഴയ ഒരു പോസ്റ്റ് കാലികപ്രാധാന്യം കാരണം റീലോഡുന്നു. തൊടുപുഴ ജോസഫ് മത്സരിക്കുമെന്ന് മുന്നണിയറിയാതെ മാണിസാറ് പ്രഖ്യാപിക്കുമ്പോൾ എന്താവും അദ്ദേഹം മനസ്സിൽ കണ്ടത്. പഴയതും പുതിയതും ചേർത്ത് ഇവിടെ വായിക്കാം..!

ഹൈസ്കൂള്‍ വിശേഷങ്ങള്‍ വായിച്ചോ ?

Tuesday, February 15, 2011

ഹൈസ്കൂള്‍ വിശേഷങ്ങള്‍ ..

വളരെ കാലത്തിനു ശേഷം ഇന്ന് കുമാരനാശാന്റെ കരുണ നെറ്റില്‍ വായിച്ചപ്പോള്‍ പത്താം ക്ലാസില്‍ അതു പഠിപ്പിച്ച വര്‍ഗ്ഗീസ് സാറിനേയും ഒപ്പം ക്ലാസില്‍ സംഭവിച്ച ചില തമാശകളും ഓര്‍ത്തുപോയി.(ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസാണേ...).
 ഉപഗുപ്തനേ കാത്ത് വാസവദത്ത തന്റെ അവസാന നിമിഷങ്ങള്‍ ചിലവഴിച്ച ചുടലപ്പറമ്പിന്റെ തീഷ്ണമുഖം വര്‍ഗ്ഗീസ് സാര്‍ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ പകര്‍ന്നു തരുന്നു. കവിതാഭാഗം ഇങ്ങനെ.. .

അകലത്തൊരു മൂലയിൽ കെടുന്ന കനലിൽനിന്നു
പുകവല്ലി പൊങ്ങിക്കാറ്റിൽ പടർന്നേറുന്നു.
ചികഞ്ഞെടുത്തെന്തോ ചില ദിക്കിൽനിന്നു ശാപ്പിടുന്നു
പകലെന്നോർക്കാതെ കൂറ്റൻ കുറുനരികൾ.

കുറിയോരങ്കുശം‌പോലെ കൂർത്തുവളഞ്ഞുള്ള കൊക്കു
നിറയെക്കൊത്തിവലിച്ചും നഖമൂന്നിയും,
ഇരയെടുക്കുന്നു പെരുംകഴുകുകൾ ചില ദിക്കിൽ
പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങൾ

ഉടഞ്ഞ ശംഖം‌പോലെയുമുരിച്ചു മുറിച്ച വാഴ-
ത്തടപോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങൾ,
അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ-
ട്ടവിടെവിടെ മറഞ്ഞും മറയാതെയും,

അരയാൽത്തറവരെയും വടക്കുനിന്നെത്തുന്ന കാൽ-
പ്പെരുമാറ്റം കുറഞ്ഞ പാഴ്നടക്കാവിന്റെ
പരിസരങ്ങളിൽ ഭസ്മപ്പാത്തികൾ കാണുന്നു ചുറ്റും
കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി.

വര്‍ഗ്ഗീസ് സാറിന്റെ ഒരു രീതി; ആദ്യം ഒരു എട്ടുവരി സ്വയം ചൊല്ലുക. അതിന്റെ ശേഷം ഞങ്ങള്‍ കുട്ടികള്‍ എണീറ്റുനിന്ന് അത് മനസില്‍ വായിക്കണം.  ഒപ്പം അറിഞ്ഞുകൂടാത്ത വാക്കുകള്‍ ബുക്കില്‍ അടയാളപ്പെടുത്തും. എല്ലാവരും ഇരുന്ന ശേഷം സാറ് ഓരോരുത്തരോടും അവര്‍ മാര്‍ക്കുചെയ്ത വാക്കുകള്‍ ചോദിച്ച് ബോര്‍ഡില്‍ എഴുതും എല്ലാം കൂടി ഒന്നിച്ച് അര്‍ത്ഥം പറഞ്ഞുതരും. നമ്മള്‍ മാര്‍ക്കുചെയ്യാത്ത വല്ല വാക്കും മറ്റാരെങ്കിലും മാര്‍ക്കുചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ചിലപ്പോ നമ്മള്‍ പറഞ്ഞു കൊടുക്കേണ്ടിവരും. (അര്‍ത്ഥമറിയാവുന്നതുകൊണ്ടാവുമല്ലോ നമ്മള്‍ മാര്‍ക്കു ചെയ്യാഞ്ഞത്) മുന്‍പ് എപ്പോഴെങ്കിലും പഠിപ്പിച്ചിട്ടുള്ളതാണെങ്കില്‍ അര്‍ത്ഥത്തോടൊപ്പം ചന്തിയ്ക്ക് നല്ല പെടയും കിട്ടും. ഒരു പെടയെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര പെട. രണ്ടു ദിവസത്തേക്ക് ചന്തികുത്തി ഇരിയ്ക്കാന്‍ പറ്റില്ല.(എന്നാ  കിട്ടിയിട്ടുള്ളവര്‍ പറഞ്ഞറിഞ്ഞത്.. നമ്മള്‍ നല്ലപിള്ള ഗ്രൂപ്പില്‍ ആയിരുന്നതിനാല്‍ വലിയ അനുഭവമില്ല).

ആദ്യ എട്ടുവരികള്‍ ചൊല്ലി സാറു നിര്‍ത്തി. ഞങ്ങള്‍ എഴുനേറ്റുനിന്ന് വായിച്ചു. ‘പുകവല്ലി’യും ‘അങ്കുശ‘വും മാര്‍ക്കുചെയ്ത് മിക്കവാറും എല്ലാവരും ഇരുന്നു. ഒന്നും മാര്‍ക്കു ചെയ്യാത്തവരും ഇരുന്നു. ആദ്യ ചോദ്യം എന്നോട്. ഞാന്‍ പുകവല്ലിയും അങ്കുശവും പറഞ്ഞ് ഇരുന്നു. സാറിന്റെ ചൂരല്‍‌വടിയുടെ അറ്റം പിന്‍ബഞ്ചിലെ ശിവദാസന്റെ നേര്‍ക്കു നീണ്ടു. ഒന്നും മാര്‍ക്കുചെയ്യാതിരുന്ന ശിവദാസന് അപ്പോഴാണ് അപകടം മണത്തത്. പെട്ടെന്ന് ശിവദാസന്‍ ബുക്കെടുത്ത് മനസ്സില്‍ വായനയാരംഭിച്ചു. ശിവദാസന്‍ പറയാന്‍ പോകുന്ന വാക്കിന്റെ അര്‍ത്ഥം എനിയ്ക്കറിയില്ലെങ്കില്‍ ഞാനാവും ഇന്നത്തെ ഇര. ഞാനും ജാഗരൂകനായി.
‘നീ ഇന്നത്തേക്കൊള്ള സംശയം പറേടാ...’ സാറിന്റെ ശബ്ദം ഉയര്‍ന്നു.
‘പറയാം സാറേ..’
‘ എന്നാ പറ.’
‘ഉം.. ഉം... മസ്ഥിഖണ്ഡങ്ങള്‍’
ഈശ്വരാ  ഇത്ര ഭയങ്കരമായ ഒരു വാക്ക് ഞാന്‍ കാണാതെപോയോ ?.. എന്റെ കണ്ണ് പുകമൂടി. സാറിന്റെ വടിത്തുമ്പ് എന്റെ നേരേ വന്ന് ‘അതിന്റെ അര്‍ത്ഥം നീ പറ’ എന്ന ശബ്ദം ക്ലാസില്‍ മുഴങ്ങുന്ന നിമിഷത്തിനായി ഞാന്‍ വിധിയെ പഴിച്ച് ഇരുന്നു.
ഇല്ല അതു സംഭവിച്ചില്ല. മേശപ്പുറത്ത് ഊരിവച്ചിരുന്ന കണ്ണട വീണ്ടും ഫിറ്റ് ചെയ്ത് സാര്‍ ആ എട്ടു വരികള്‍ വീണ്ടും വായിക്കുന്നു. സാറിന്റെ മുഖത്തും കണ്‍ഫ്യൂഷന്‍ കളിയാടി.
‘കുമാരനാശാന്റെ കരുണ തന്നെയാണോടാ നീയും വായിക്കുന്നത്’
ശിവദാസന്റെ മുഖത്ത് ആദ്യമായി സാറിനെ ഇമ്പ്രസ് ചെയ്ത് സംതൃപ്തി ‘ആന്നു സാറെ..’
‘ ആ വാക്ക് ഒന്നൂടെ പറ‘
‘ മസ്ഥിഖണ്ഡങ്ങള്‍‘
സാറ് വടിയുമായി തന്റെ അരികിലേക്ക് വരുമ്പോഴും ശിവദാസന്‍ ആത്മവിശ്വാസത്തിലായിരുന്നു. ഞാന്‍ പേടിയിലും. താഴെ ബോള്‍ഡില്‍ കാണിച്ചിരിക്കുന്ന ഭാഗം സാറിനെ ചൂണ്ടിക്കാണിച്ച് ശിവദാസന്‍ അഭിമാനത്തോടെ മൊഴിഞ്ഞു ‘ദേണ്ട്..’

ഉടഞ്ഞ ശംഖം‌പോലെയുമുരിച്ചു മുറിച്ച വാഴ-
ത്തടപോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങൾ,
അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ-
ട്ടവിടെവിടെ മറഞ്ഞും മറയാതെയും,


സാറ് ശിവദാസന്റെ ബുക്കിലേക്ക് നോക്കി. ‘ങാഹാ.. അങ്ങനെ ഒരു വാക്ക് ഉണ്ടല്ലേ ?’ തന്റെ ഓഞ്ഞ ചന്തിയ്ക്കുനേരേ പാഞ്ഞുവരുന്ന ചൂരല്‍‌വടിയെ കാണാനോ ഒഴിയാനോ ശിവദാസനു കഴിഞ്ഞില്ല
പ്ടേ ... പ്ടേ ..
‘ഞാനിവിടെ താഴേക്കണ്ടം പൂട്ടിക്കഴിഞ്ഞില്ല. അപ്പോഴേക്കും നിന്നോടാരാടാ മേലേക്കണ്ടം പൂട്ടാന്‍ പറഞ്ഞത്. അവന്റെ ഒരു ‘മസ്ഥിഖണ്ഡങ്ങള്‍‘ ഇരിയെടാ അവിടെ ’ അപ്പോഴാണ് എന്റെ ശ്വാസം നേരേ വീണതും ക്ലാസില്‍ പൊട്ടിച്ചിരി പടര്‍ന്നതും.

ഒരു ശിവദാസവിശേഷം കൂടി പറഞ്ഞു നിര്‍ത്താമെന്നു തോന്നുന്നു. (നിങ്ങള്‍ക്കും ബോറടിക്കൂലേ?)

ഇപ്രാവശ്യവും വില്ലന്‍ വര്‍ഗ്ഗീസ് സാറുതന്നെ (ശിവദാസനും വര്‍ഗ്ഗീസ് സാറും മുന്നാളാന്ന തോന്നുന്നേ. അല്ലെങ്കില്‍ സാറിന്റെ ചൂരലും ശിവദാസന്റെ കുണ്ടിയും തമ്മില്‍ ഇങ്ങനെ ഒരു അഭേദ്യമായ ആത്മബന്ധം ഉടലെടുക്കുമോ?)
സാറിന് ഇടയ്ക്ക് ഞങ്ങളുടെ അക്ഷരാഭ്യാസം ഉറപ്പാക്കുന്ന ഒരു അസുഖമുണ്ട്. ഏതെങ്കിലും ഒരു ഇരയെ പിടിച്ച് ചോക്കും കൊടുത്ത് ബോര്‍ഡിനടുത്തേക്ക് വിടും. ഒന്നോ രണ്ടോ കഠിനവാക്കുകള്‍ ഉറക്കെ പറയും. അത് ബോര്‍ഡില്‍ വിജയകരമായി എഴുതിയാല്‍ തിരികെ വന്നിരിക്കാം. അപ്പോ അടുത്ത ഇരയുടെ ഊഴമാവും.
‘ശിവദാസാ.. ന്നാ..’ ഇന്നത്തെ ഇര.
പൂച്ചയ്ക്ക് കയറിട്ടപോലെ ശിവദാസന്‍ സാറിന്റെ വടിയുടെ കവറേജ് ഏരിയാ വിട്ട് മെല്ലെ മെല്ലെ ബോര്‍ഡിനരികിലെത്തി.
സാറിന്റെ ഘനഗംഭീരശബ്ദം ഉയര്‍ന്നു ‘പ്രായശ്ചിത്തം’
ഞങ്ങളെല്ലാവരും മനസ്സില്‍ ആ വാക്ക് 10 പ്രാവശ്യം എഴുതിയുറപ്പിച്ചു. അറുപതു കണ്ണുകള്‍ ബോര്‍ഡില്‍ ഫോക്കസ് ചെയ്തു. ശിവദാസന്‍ വിജയകരമായി ‘പ’ പൂര്‍ത്തിയാക്കി. അടുത്ത അക്ഷരത്തിനുവേണ്ടി ബോര്‍ഡില്‍ കുത്തിക്കുത്തി നിന്നു.
‘എന്താടാ ചോക്കൂസ്റ്റക്കായോ?’
എവിടെ നിന്നെങ്കിലും സഹായം വരുമോയെന്നറിയാന്‍ ശിവദാസന്‍ ഒന്നു തിരിഞ്ഞുനോക്കി. ഞങ്ങള്‍ നിസ്സഹായരെന്ന് അവനും അറിയാം.
‘പാ വിരിച്ചില്ലിയോ ഇനി ബാക്കീം കൂടെ ആട്ടെ’ സാറിന്റെ ശബ്ദത്തോടൊപ്പം കുണ്ടിയ്ക്ക് ചെറിയ ഒരു കൊട്ടുകൂടി ചെന്നപ്പോള്‍ ശിവദാസന്‍ ഒരു ‘റ’ കൂടി വരച്ചു. ഇപ്പോ‘പറ’യായി.
 സംഗതി കൈവിട്ടുപോയെന്ന് മനസ്സിലായ ഞങ്ങള്‍ തമാശകാണാനായി റിലാക്സായി.. ‘പ്രായശ്ചിത്തം’ സാറ് ആവര്‍ത്തിച്ചു.
ശിവദാസന്റെ ചോക്ക് സ്റ്റക്കായി നില്‍ക്കുകയാണ്. സാറിന്റെ ചുണ്ടില്‍ ഒരു വക്രിച്ച ചിരി പടര്‍ന്നു. ‘ഒരു വള്ളികൂടെ അങ്ങിടെടാ’ ഒരു പിടിവള്ളി കിട്ടിയപോലെ സാറിനെ കൃതജ്ഞതയോടെ നോക്കിക്കൊണ്ട് ശിവദാസന്‍ അടുത്ത വീരകൃത്യം ചെയ്തു. ഇപ്പോള്‍ ബോര്‍ഡില്‍ രണ്ടാമത്തെ അക്ഷരം ‘റി’ ആയി. ക്ലാസില്‍ കൂട്ടച്ചിരി പടര്‍ന്നപ്പോള്‍ തന്റെ ഓഞ്ഞകുണ്ടിയില്‍ അടിവീണതെന്തിനെന്ന് പാവം ശിവദാസനു മനസ്സിലായില്ല. ഇപ്പോ നാട്ടില്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയായി വിലസുന്ന ശിവദാസനെ ഇടയ്ക്ക് കാണുമ്പോള്‍ ഞങ്ങള്‍ മനസ്സില്‍ പറയും ‘പറയ്ക്ക് വള്ളിയിട്ട മോനേ..!’

Sunday, January 30, 2011

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു ?


അങ്ങനെ ഞാനും വയസ്സറിയിക്കുന്നു. ഒരു ബ്ലോഗ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷമാകുന്നു.  ഈ  ബ്ലോഗിക്കുപ്പായത്തിനുള്ളില്‍ ഒരു കവിഹൃദയവും കലാകാരനും ഗായകനുമുണ്ടെന്ന് ആരും തിരിച്ചറിയാതെ പോയതിനാല്‍ ആദ്യപോസ്റ്റ് ആരും വായിക്കാതെ പോയി. പോസ്റ്റിയതിനു ശേഷം പലവട്ടം, എന്നെ അത്ഭുതപ്പെടുത്തിയ പലരുടേയും ബ്ലോഗുലിങ്കുകള്‍ അതില്‍ ഉള്‍പ്പെടുത്തി, എഡിറ്റി. പുലികള്‍ സ്വന്തം ബ്ലോഗില്‍ കമന്റുകളുടെ എണ്ണം കണ്ട് ഞെട്ടിയപ്പോള്‍ ഇവിടെ ഒരു കമന്റുപോലും കാണാതെ ഞാനും ചുമ്മാ ഞെട്ടി. നിരാശനാകാതെ രണ്ടാം പോസ്റ്റ്. ഇത്തവണ രാഷ്ട്രീയത്തില്‍ കയറിപ്പിടിച്ചു. എന്റെ ആദ്യ കമന്ററായി ‘ഒഴാക്കനെ’ത്തി. (ഒരു അഗ്രിഗേറ്റിലും രജിസ്റ്റര്‍ ചെയ്യാതിരുന്ന എന്നെ അദ്ദേഹം എങ്ങനെ കണ്ടെത്തിയെന്ന് എനിയ്ക്കിപ്പഴും മനസ്സിലായിട്ടില്ല). അതിന്റെ നന്ദിസൂചകമായി ആ പയ്യന് ഒരു പെണ്ണാലോചിക്കാമെന്ന് വാക്കുകൊടുത്തെങ്കിലും പിന്നീട് ‘അതു മണ്ടത്തരമാകുമെന്ന്’ ചാണ്ടി വെരുട്ടിയതിനാല്‍ വാക്കുവിഴുങ്ങി. മ്പടെ ഉപാസനയും വേണുവും മ്പടെ കുമാരനും അടുത്ത പോസ്റ്റില്‍ കമന്റി.  പിന്നെ ഒരു നല്ല അഭിപ്രായം കേട്ടത് ‘മാണിസാറ് മരത്തില്‍ കണ്ടത്... !!  ഞാന്‍ മാനത്തുകണ്ടപ്പോഴാണ്. ‘നാഴികക്കല്ലില്‍ നിന്നും നാഴികക്കല്ലില്‍ ചെന്ന് നാളുകള്‍ കാല്‍‌വെച്ചെത്തി മാസങ്ങളോളം’. ചിന്ന പോസ്റ്റുകളിലും പ്രോത്സാഹനവുമായി ജയന്‍ ഡോക്റ്റര്‍ വന്നു. മോഹന്‍‌ലാലിന് ഒക്ടോബറില്‍ യുഎഇ ഡ്രൈവിങ് ലൈസന്‍സു കിട്ടിയത് മാ‍ധ്യമങ്ങള്‍ വലിയ വിഷയമാക്കിയപ്പോഴാണ് നമ്മുടെ വീരഗാഥ യ്ക്കും ഒരു സ്കോപ്പുണ്ടെന്നു തോന്നിയത്. അങ്ങനെ എന്റെ ആദ്യ ഫോളോവറായി റിയാസ് മിഴിനീര്‍ത്തുള്ളി എത്തി. എന്നിട്ടും കമന്റുകളുടെ എണ്ണമെടുക്കാന്‍ രണ്ടു കൈയ്യുടേയും മുഴുവന്‍ വിരലുകളും യൂസ് ചെയ്യേണ്ടിവന്നില്ല. അപ്പോഴാണ് എന്റെ ക്ഷണം സ്വീകരിച്ച് പോസ്റ്റുവായിച്ച സാക്ഷാല്‍ വിശാലമസ്കന്‍ (അദ്ദേഹത്തെ നിങ്ങള്‍ക്ക് അറിയാമെന്നു തോന്നുന്നു :)) എന്റെ തൂലികയുടെ മൂര്‍ച്ച തിരിച്ചറിഞ്ഞ് (ഒവ്വ ഒവ്വേ കൊറേ പുളിക്കുംന്ന് ഹാരാടാ പറഞ്ഞത്) ഒരു ബസ് പരസ്യം എനിയ്ക്കുവേണ്ടി ഇറക്കാന്‍ വിശാല മനസ്സു കാണിച്ചത്. (അദ്ദേഹം ഒന്നു കമന്റാഞ്ഞത് പ്രതിഷേധം അര്‍ഹിക്കുന്നുവെങ്കിലും .. പോട്ടെ ക്ഷമിച്ചു. ഒന്നുമല്ലെങ്കിലും മ്പളെക്കാള്‍ രണ്ടുമൂന്നു വയസ്സിന് ഇളയ പയ്യനല്ലേ) യന്തിരന്‍ റിലീസു ചെയ്ത പാലക്കാട്ടേ തീയറ്ററിലുണ്ടായ ഇടി (ഹിറ്റ്) ആയിരുന്നു തുടര്‍ന്നുണ്ടായ രണ്ടുമൂന്നു ദിവസങ്ങള്‍. ഫോളോവേഴ്സ് രെജിസ്ട്രേഷന്‍ നിയന്ത്രിക്കാനാവാതെ ‘പ്രവേശന ആദ്യ 100000 പേര്‍ക്കു മാത്രം’ എന്ന ബോര്‍ഡ് മനസ്സില്ലാമനസ്സോടെയാണെങ്കിലും വെയ്ക്കേണ്ടിവന്നു. ഇപ്പോ 36 ഫോളോവേഴ്സ് ആയപ്പോള്‍ രസീതുകുറ്റി തീര്‍ന്നുപോയതുകൊണ്ട് തല്‍ക്കാലം അഡ്മിഷന്‍ നിര്‍ത്തിവച്ചിരിക്കയാണ്. അങ്ങനെ ഞാന്‍ ഒന്നുമില്ലായ്കയില്‍ നിന്നും തുടങ്ങി സ്വപ്രയത്നം കൊണ്ട് വളര്‍ന്നു വളര്‍ന്ന് എല്ലാ ബ്ലോഗു പൈതങ്ങള്‍ക്കും മാതൃകയായി ഇപ്പോഴത്തെ നിലയിലായി. കമന്റുകള്‍ ബാര്‍ട്ടര്‍ സിസ്റ്റത്തില്‍ (അതു ഞാൻ ഇഷ്ടപ്പെടുന്നു. വായിക്കുന്ന ബ്ലോഗുകളിൽ ഒരു സ്മൈലി എങ്കിലും ഇടണമെന്നാണ് എന്റെ അഭിപ്രായം)ഒറ്റ സംഖ്യയില്‍ നിന്നും ഇരട്ടസംഖ്യയിലേക്കും വളര്‍ന്നിട്ടുണ്ട് (വായനക്കാര്‍ക്ക് പേടീണ്ട് - വായിച്ചിട്ട് കമന്റാതെപോയാല്‍ ശുട്ടിടുവേന്‍ എന്നല്ലെ എഴുതിവച്ചത്) .  പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇന്നലെ ലാസ്റ്റ് കമന്റില്‍ ശ്രീ അജിത്ത്  പറഞ്ഞപോലെ നിങ്ങള്‍ നിര്‍ബന്ധിക്കുവാണെങ്കില്‍ ഞാന്‍ ഇനീം എഴുതാം ... (എഴുതണ്ടാ എന്നു കമന്റുന്ന വിവരമില്ലാത്ത അരസികന്മാരെ ഡിലീറ്റുന്നതും ബ്ലോക്കുന്നതു ആയിരിക്കും) 

നനമയയുഗമെട്ടില്‍ തട്ടിയാല്‍ കവിതാബ്ലോഗും ഫുജി ഓട്ടോഫോക്കസ് ക്യാമറ ഫംഗസ് ക്ലീന്‍ ചെയ്തുകിട്ടിയാലുടന്‍ ഫോട്ടോ ബ്ലോഗും ആരംഭിക്കുന്നതായിരിക്കും.പ്രവേശനം കമന്റുന്നവര്‍ക്കു മാത്രം.

കാക്കയ്ക്കും തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞ്.  ആരും കമന്റാഞ്ഞ ആദ്യ (വി)കൃതി ഒന്നൂടെ പൂശുന്നു (അങ്ങനെവിട്ടാല്‍ പറ്റില്ലല്ലോ. ഇപ്പോ കമന്റിയാല്‍ അടുത്ത കൊല്ലം ഒന്നൂടെ വായിയ്ക്കാണ്ട് രക്ഷപെടാം) - ലിങ്കുകള്‍ ക്ലിക്കി എന്റെ ശിഷ്യന്മാരെയും പ്രോത്സാഹിപ്പിക്കുക.

ബ്ലോഗാറ്റിന്‍ കരയിലേക്കൊരു തീര്‍ത്ഥയാത്ര.



2009 അവസാനം.

ബ്ലോഗാറ്റിങ്കരയിലേക്കു പുറപ്പെട്ട ഞാന്‍ വഴിയില്‍ ബ്രേക്ക് ഡൌണായ വണ്ടിയില്‍ നിന്നും പോങ്ങുമ്മൂട്ടില്‍ ഇറങ്ങി.

കൈലിയും മാടിക്കുത്തി ഇടതുകൈകൊണ്ടു മൂടുചൊറിഞ്ഞു നിന്ന നട്ടപ്രാന്തനോട് വഴി ചോദിച്ചു. വലതുകൈയ്യുടെ തള്ളവിരല്‍ നേരേ മൊട്ടത്തലയുടെ പുറകിലേക്ക് ചൂണ്ടി മിണ്ടാതെ പോയ പഹയന്‍ ബര്‍ലിത്തരങ്ങളില്‍ കൊണ്ടു ചാടിച്ചു.

പണ്ടു ഫോര്‍വേര്‍ഡ് ചെയ്തു കിട്ടിയ ഒണക്കക്കച്ചിയുടെ ഒറിജിനല്‍ വിളഞ്ഞുനില്‍ക്കുന്ന വിശാലമായ പാടം.

ഭേഷാ മേഞ്ഞു.

കമന്റുവേലിയില്‍ കറണ്ടടിക്കുന്നതുവരെ.

ഒടയോനും വഴിപോക്കരും ചേര്‍ന്ന് എനിയ്ക്കു മുന്‍പ് മേഞ്ഞ് ചാണകമിട്ടവരെ ചതച്ച് നീരെടുക്കുന്നതു കണ്ടു.
ആദ്യമാദ്യം ചത വാങ്ങിയ ചാകാറായ ശേഷിപ്പുകള്‍ വഴി നീളെ കിടക്കുന്നു...
പണ്ടു കുടിച്ച മുലപ്പാല്‍ വരെ വായില്‍ വന്നു. കുടലുവെറച്ചു.

ആരുടേയും കണ്ണില്‍ പെടാതെ നേരേ കല്ലേരിപ്പാടത്തുചാടി ഓടി.
“ഡാ ... ഡാ ... നില്ലവിടെ...” പിന്‍ വിളിയോ തോന്നലോ ? തിരിഞ്ഞുനോക്കാന്‍ പോയില്ല.

വഴിയില്‍ വാപൊത്തി ചിരിച്ചുനിന്ന ത്രേസ്യക്കൊച്ചിനെ കണ്ടില്ലെന്നു നടിച്ചു. നമുക്ക് പ്രാണനല്ലേ വലുത്?

അടുത്ത ജങ്ഷന്‍ കല്ലേരിപ്പാടത്തിന്റെ കാവല്‍ക്കാരന്‍ നന്ദന്‍ മൂപ്പരുടെ മാടക്കട.

ഒരുവിധം ഓടിയണച്ച് അവിടെവരെ എത്തി

“ഒരു ഷോഡ, രണ്ടു പഴോം”

തോളില്‍ നിന്നും ഈരിഴത്തോര്‍ത്തെടുത്ത് വീശി സോഡക്കുപ്പിയുടെ പുറത്തേ ഈച്ചേ ഓടിച്ചശേഷം ഒരെണ്ണം ഗോലി റിലീസ് ചെയ്ത് നീട്ടി. പഴക്കുലയില്‍ ഞാന്ന് ഞാന്‍ തന്നെ രണ്ടു പഴം റിലീസ് ചെയ്തെടുത്തു. വിഴുങ്ങാന്‍ ലേശം സമയമെടുത്തു. ശ്വാസം നോര്‍മ്മലാവുന്നേയുള്ളു.

തണുത്ത കാറ്റ്.

ആശ്വാസം.

കടയുടെ ചുവരിലും ചുറ്റിലും പോസ്റ്ററുകള്‍.

മാതായില്‍ പുണ്യപുരാണം “കൊടകരപുരാണം,
ചിത്രയില്‍ “കുറുമാന്‍ - 3ഡി”,
കവിതേല്‍ കോമഡി - “വാഴക്കോടന്‍”..

ധന്യേല്‍ പാണ്ടിപ്പടം കുമാരസംഭവം ”, 



ഇനീം ണ്ട് ... കണ്ണു പിടിയ്ക്കുന്നില്ല..
.......
.......
.......

പഞ്ചാരച്ചാക്കില്‍ വീണ ഉറുമ്പിന്റെ അവസ്ഥ.
എവിടന്നു തിന്നു തൊടങ്ങണംന്ന് ആഹെ കണ്‍ഫ്യൂഷന്‍.
ഇതു തീര്‍ത്തിട്ടു മതി ബാക്കി. ഒരു സൈഡില്‍ നിന്നും തൊടങ്ങാം.

മാറ്റിനിയ്ക്ക് ഇനീം സമയമൊണ്ട്.

വീണ്ടും കടയിലേക്ക് കണ്ണെത്തി.

ബാലരമേം പൂമ്പാറ്റേം അമ്പിളി അമ്മാവനും ഒറ്റവരിരാമനും തൂങ്ങുന്നു.
ഒരു ഒറ്റവരിരാമനും നാലു നാരങ്ങാമുട്ടായീം വാങ്ങി.

മൊത്തം ചില്ലറ  കടം പറഞ്ഞു.

“പറ്റില്ലാതെ പറ്റിയ്ക്കാന്‍ വന്നേക്ക്വാ“ .

തലചൊറിഞ്ഞു നിന്നു.

മൂപ്പര്‍ക്കു ദയ തോന്നി.

“ഉം പൊക്കോ.. ഒരു വേലേം കൂലീം ആയാല്‍ വെക്കം ഈടത്തെ കടം വീട്ട്വോഡാ ശവീ..”

“ഉം ഉം”

“ഉം.. തെക്കനാണ് അത്ര നമ്പാന്‍ പറ്റില്യാ.. കിട്ട്യാ കിട്ടി.. ഇനി കടം പറയണ്‍ന്ന് ച്ചാ നിന്നെപ്പിഡിച്ച് ബര്‍ലിക്കു കൊടുക്കും ട്ടോ....”

കര്‍ത്താവേ ആ ഒറ്റയാന്റെ പേരുകേക്കുമ്പം പിന്നേം കൊടലു വെറയ്ക്കുന്നു. (അന്ന് ആ പരിസരത്തൂടെ പോകുന്നവരേയും തെറിച്ചെളിയില്‍ അഭിഷേകം ചെയ്യുന്ന ഒരു ആരാധക വൃന്ദമായിരുന്നു അവിടെ കണ്ടത്)

എന്തിനാണാവോ?


പ്രതിയ്ക്കു ബോധിപ്പിയ്ക്കാനുള്ളത്...
മേല്‍ പരാമര്‍ അടിച്ചിട്ടുള്ള ശ്ശെ... പരാമര്‍ശിച്ചിട്ടുള്ള വ്യക്തികള്‍ മരിച്ചവരോ ജനിയ്ക്കാന്‍ പോകുന്നവരോ ജീവിച്ചിരുന്നവരോ ജീവിയ്ക്കാന്‍ സാധ്യതയുള്ളവരോ അല്ല. എല്ലാവരും ബ്ലോഗേഴ്സ് മാത്രമാണ്. സാദൃശ്യം യാദൃശ്ചികം മാത്രം.

ആയതിനാല്‍ കുടുംബത്തിന്റെ ഒരേ ഒരാശ്രയമായ പ്രതിയെ സാഹചര്യത്തെളിവുകളുടെ അഭാവം കണക്കിലെടുത്തും ദയ തോന്നിയും നിരുപാധികം വിട്ടയയ്ക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.... ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍ .. 

വിട്ടില്ലെങ്കില്‍ “കല്ലിവല്ലി”...

Wednesday, December 29, 2010

ശുംഭന്‍..

കരുണാകരനും പോയി.
ആയകാലത്ത് രാജന്‍ കേസ് കാരണം അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയ ഒരു പാട്ടാവാം -

“കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍
ശുനകനോ വെറും “ശുംഭനോ“  

ഇപ്പോ ജയരാജന്‍ കോടതി കയറുന്നു.

മറ്റൊരു “ശുംഭന്‍“ പ്രയോഗം കാരണം.

കേരള ഇടതു വലതു രാഷ്ടീയത്തില്‍ “ശുംഭന്“ ഉള്ള പങ്ക് ഒരു ഗവേഷണ വിഷയമാക്കിയാന്‍ ഓസില്‍ ഒരു പി എച്ച് ഡി തടയുമോ ?


HAPPY NEW YEAR !

Tuesday, December 7, 2010

ക്രിസ്തുമസ് വിളക്ക്

വിളക്കുവിഴുങ്ങി !  പാവം മിന്നാമിങ്ങെന്നു കരുതി മിഴുങ്ങി...!! (ഫോട്ടോ സ്വന്തമല്ല)
കടലാസുതവള അല്ലാട്ടോ..


എല്ലാവര്‍ക്കും ക്രിസ്തുമസ്സ് - നവവത്സര ആശംസകള്‍ ...

Sunday, November 21, 2010

ശാന്താദേവി പോയി; ശാന്തമായ് !!

മറ്റൊരു വേര്‍പാടുകൂടി.. എനിയ്ക്ക് ശാന്താദേവിയെപ്പറ്റി പുതുതായി ഒന്നും പറയാനില്ല. ഒരു നല്ല നടിയായിരുന്നു. അത്രമാത്രം.

അടുത്ത ഇന്നലെകളില്‍ ഒത്തിരിപേര്‍ കടന്നുപോയി. രതീഷും രാജന്‍ പി ദേവും മുരളിയും അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും ഗിരീഷ് പുത്തഞ്ചേരിയും അയ്യപ്പനും അതിനും മുന്‍പേ മാധവിക്കുട്ടിയും ഒക്കെ...

കുറെ നാള്‍ നമ്മള്‍ നീര്‍മാതളം ചവച്ചുകൊണ്ടുനടന്നു, പിന്നെ പക്ഷിയെ വെയില്‍ തീറ്റിച്ചു. ഇടയ്ക്ക് സാംസ്കാരിക വകുപ്പിനെ തെറി വിളിച്ചു. സിനിമയും കലാലോകവും അവരെ തിരിച്ചറിഞ്ഞില്ലെന്നും തിരിഞ്ഞു നോക്കിയില്ലെന്നും നാം പഴിച്ചു.  മരണ ശേഷം പലരും ദിവ്യരായി. സ്വയം പുച്ഛം തോന്നത്തക്കവിധം നമ്മള്‍ ചെയ്യേണ്ടതു പലതും ചെയ്തില്ലെന്ന് മാധ്യമലോകം വിധിച്ചു.

അതു ശരിയോ ?

ഒരു വിശ്രമജീവിതം ഇല്ലെന്ന രീതിയില്‍ ജീവിച്ചവരല്ലെ പലരും. വിധിയുടെ അപ്രതീക്ഷിത പ്രഹരം ഏറ്റ ചുരുക്കം ചിലര്‍ ഇല്ലെന്നല്ല. നാളെയെപ്പറ്റി വീണ്ടുവിചാരവും കരുതലും ഇല്ലാതെ മിന്നുതെല്ലാം പൊന്നെന്നും ഇതെല്ലാം എന്നും ഉണ്ടാവുമെന്നും തോന്നിയ്ക്കുമാറ്, കൈവന്ന മുതല്‍ മുഴുവന്‍ ആര്‍ഭാടത്തിനും സുഖലോലുപതയ്ക്കും മുടിച്ചു തീര്‍ത്തവരാണ് ഭൂരിപക്ഷവും. തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്ക് മാര്‍ക്കറ്റിലെ ഏറ്റവും മെച്ചം കൂലി (ബലമായും) പറ്റിക്കൊണ്ടിരുന്നവരാണ് നല്ല ഒരു ശതമാനം. “സമ്പത്തുകാലത്തു തൈപത്തു വയ്ക്കാതെ ആപത്തുകാലത്തു കാപത്തു കിട്ടിയില്ലെന്ന്” നിലവിളിച്ച  ഇവരെക്കാള്‍ ഏറെ കരുതലും പ്രായോഗികബുദ്ധിയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മെ ഇത്ര വളര്‍ത്തിയ, നമ്മുടെ വീടു പുലര്‍ത്തിയ നമ്മുടെ മാതാപിതാക്കള്‍ക്ക് (പ്രത്യേകിച്ച് അമ്മമാര്‍ക്ക്)  ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരെ നമുക്ക് കൂടുതല്‍ ബഹുമാനിക്കാം.

നമുക്ക് ഇവരെയും ബഹുമാനിയ്ക്കാം- ഒരു നല്ല കര്‍ഷകനെപ്പോലെ, ഒരു നല്ല മരം വെട്ടുകാരനെപ്പോലെ, ഒരു നല്ല അധ്യാപകനെപ്പോലെ, ഒരു നല്ല പാചകക്കാരനെപ്പോലെ സ്വന്തം ജോലി ഭംഗിയായി ചെയ്യുന്ന ഏതൊരുവനേയും എന്നപോലെ മാത്രം. അതിനപ്പുറമുള്ള ഒരു ആരാധന ഇവര്‍ അര്‍ഹിക്കുന്നുണ്ടോ? മാധ്യമങ്ങള്‍ വിളിച്ചുകൂവുന്നപോലെ ‘അര്‍ഹിക്കുന്ന പ്രാധാന്യം’, ‘അര്‍ഹിക്കുന്ന സ്ഥാനം ’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ? പലരും സ്വയം വരുത്തിവച്ച/ തിരഞ്ഞെടുത്ത അധ:പതനത്തില്‍ സഹതപിക്കേണ്ട കാര്യമുണ്ടോ ?